Friday, July 31, 2020

മൊഴി മറന്ന ചിരിപ്പൂക്കൾ

മൊഴി മറന്ന ചിരിപ്പൂക്കൾ .. ( കഥ )
-------------------------------------
ഹരി ചരൺ ചൗരസ്യ,
അതായിരുന്നു അയാളുടെ പേര്...
നീണ്ടു മെലിഞ്ഞ പാവം പിടിച്ചൊരാൾ..
ഈ അഞ്ചു നില സൗധത്തിന്റെ മട്ടുപ്പാവിൽ നിന്നാൽ മഹാനഗരത്തിന്റെ സിരകളിൽ തീപ്പിടിച്ച പോലെ ബഹളമയമായ തിരക്കിട്ട  പാച്ചലുകൾ കാണാം, മരണവെപ്രാളം പിടിച്ച വരെ പോലെ... ആയത് വാഹനങ്ങൾക്കാവട്ടെ മനുഷ്യർക്കാവട്ടെ ,എന്തിന് ഈ വലിയ കെട്ടിടത്തിൽ കുടുകൂട്ടിയിരിക്കന്ന ചങ്ങാലി പ്രാവുകളിൽ വരെ അതേ പ്രവണത കാണുന്നു..

എന്നാൽ, മേൽ പറഞ്ഞ എല്ലാത്തരം തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് മാറിക്കൊണ്ട്, എന്നും പ്രഭാതങ്ങളിൽ, വളരെ സാവധാനം തന്റെ മുറുക്കാൻ ഉന്തുവണ്ടി തള്ളി ക്കൊണ്ടുപോവുമ്പോൾ, ഒപ്പമുളള ഏകദേശം പത്തു പതിമൂന്നു വയസ്സ് പ്രായം തോന്നിക്കുന്ന, കൊലുന്നനെയുള്ള ഒരു പെൺകുട്ടി , ആ ഉന്തുവണ്ടിയിൽ കെട്ടിത്തൂക്കിയ പിച്ചള കൊണ്ടുള്ള മണി മുഴക്കിക്കൊണ്ട് കൂടെ  കടന്നു പോവുന്നത് താൻ ഈ മട്ടുപ്പാവിൽ നിന്ന് കൗതുകത്തോടെ നോക്കി നില്ക്കാറുണ്ട്.. കൂടാതെ ഒരു ചെറിയ മർഫി റേഡിയോയും കൂടെയുണ്ടാവും..  ആ റേഡിയോയിൽ നിന്ന് രാവിലെ 6-45 ന് ആരംഭിക്കുന്ന സംസ്കൃതം വാർത്ത തുടങ്ങുന്നത്, ഉന്തുവണ്ടി ഈ കവലയിലെത്തുമ്പോഴായിരിക്കും, എന്നത് ഇത്ര കണശമായി സമയക്രമം പാലിക്കാൻ ഇയാൾക്ക് എങ്ങിനെ സാധിക്കുന്നു എന്ന് പലപ്പോഴും താൻ അതിശയം കൂറിയിട്ടുണ്ട് ..

അതേസമയം തന്നെയാവും, ഇത്തിരി വടക്കോട്ട് മാറിയിട്ടുള്ള റെയിൽ പാളത്തിലൂടെയുള്ള ഹൗറ എക്സപ്രസ്സ് കൂകി പാഞ്ഞു  പോവുന്നതും.. തീവണ്ടി ഇടക്ക് കൃത്യത തെറ്റിക്കാറുണ്ടെങ്കിലും ചൗരസ്യ തന്റെ പതിവ് രീതികൾ തെറ്റിക്കാറില്ല ..
കിഴക്കുണരുന്ന വെൺകൊറ്റികൾ അകലങ്ങളിലേക്ക് പറന്നകലുന്നത് പടിഞ്ഞാറുള്ള ഏതോ കൂറ്റൻ ഫാക്ടറി തുപ്പുന്ന തീപ്പുക കുഴലുകൾക്ക് അരികിലൂടെയാണ്.. മാനത്ത് പടരുന്ന കരിപ്പുകകൾക്കിടയിലൂടെ എന്തിനാണാവോ അവറ്റകൾ പറക്കുന്നത്?
പ്രഭാതങ്ങളിലെ ഇത്തരം സ്ഥിരം കാഴ്ചകൾ എത്ര കണ്ടാലും തനിക്ക് മതിവരാറില്ല... അക്കാര്യം പാൽക്കാരൻ കേശവ് പത്ര എന്നും പറയാറുണ്ട്..
ബാബു ജീ, റോജ് മേം, ആപ് കിത്തനാ സമയ് സേ ഇസ് ജഗാ പർ ഖടാ ഹോകർ സബ് ജഗാ പർ ദേഖേതേ രഹ്താ ഹൂം..?

അതെ ശരിയാണ്.. എനിക്ക് ഈ നഗരകാഴചകളും, ശബ്ദമാനസങ്ങളും അത്രയും പ്രിയപ്പെട്ടത് തന്നെ..
കേശവ് പത്ര ഒരിക്കൽ പറയുകയുണ്ടായി....
ബാബു ജീക്കറിയാമോ?, ഹരിചരണിൻ്റെ കൂടെയുള്ള പെൺകുട്ടി ഒരു ഊമപ്പെണ്ണാണെന്ന്..?
ഊമയാണെങ്കിലെന്താ? നല്ല ഐശ്വര്യം തുളുമ്പി നില്ക്കുന്ന ശ്രീത്വമുളള മുഖം...

ഒരു നിമിഷം താൻ, വടക്കെതിലെ അമ്മിണിയമ്മയുടെ മകൾ ഉമയെ ഓർത്തു പോയി .. നീണ്ട മുഖവും, തിളക്കമുള്ള കണ്ണുകളും. ചന്ദന കുറിയുമണിഞ്ഞ്, പാടത്തിനക്കരെയുള്ള കൃഷ്ണൻ്റെ അമ്പലത്തിൽ നിന്ന് തൊഴുതു മടങ്ങുന്ന ഉമയെന്ന ഊമപ്പെണ്ണിനെ ! അവൾ ഇപ്പോൾ എവിടെയാണാവോ?
      ഈ പെൺകുട്ടിക്കും അവളുടെ വിദൂര ഛായയില്ലേ? മനസ്സു മന്ത്രിച്ചു..
അതിനും ഉത്തരം പറഞ്ഞത് കേശവ് പത്രയാണ്..

"ബാബു ജീ സുനിയേ, ഓ ഉന്കാബേട്ടി നഹി ഹേ.."
ഒരു രഹസ്യം പറയുന്നതു പോലെ അയാൾ പറഞു ..

കേശവ് പത്ര പശ്ചിമ ബംഗാൾ സ്വദേശിയും , ഹരിചരൺ ചൗരസ്യ വാരണാസിക്കാരനുമാണ് ..

ഈ മഹാനഗരത്തിലെ ലക്ഷക്കണക്കിനാളുകൾ അധിവസിക്കുന്ന ചേരിയിലെ അയൽപക്കക്കാരുമാണ് ഇരുവരും, അയൽപക്കമെന്ന് പറയാനാവാത്ത കൊച്ചു കൊച്ചു *ഛോപ്ഡികളിലെ ഒരു വാതിൽ മറയുടെ ഇരുപുറ താമസക്കാർ ..  ഇത്തിരി പോരുന്ന സൗകര്യങ്ങളിലും മനസ്സിൻ്റെ വിശാലത കാത്തു സൂക്ഷിക്കുന്നവർ.. പരിമിതമായ സൗകര്യങ്ങളെ വിശാലമായി ഉൾക്കൊള്ളുന്നവർ..

താൻ എന്നും ഓഫീസിലേക്ക് ഇറങ്ങാൻ നേരമാകും, ഹരിചരൺ ചൗരസ്യയും, പെൺകുട്ടിയും അന്നന്നത്തെ വില്പന കഴിഞ്ഞ് ഉന്തുവണ്ടിയുമായി ഇതുവഴി കടന്നു പോവുക ..
പലപ്പോഴും  ചൗരസ്യ നിർവ്വികാരനായിട്ടാവും കടന്നു പോവുക.... ഒന്നും മിണ്ടാറില്ല .. എന്നാൽ കൂടെയുള്ള  പെൺകുട്ടി മിക്കപ്പോഴും തന്നെ നോക്കി ചിരിക്കാറുണ്ട്.. അവളുടെ ചിരിക്ക് എന്ത് അഴകാണെന്നോ ..
അന്നും പതിവുപോലെ ചൗരസ്യയും, പെൺകുട്ടിയും ഉന്തുവണ്ടിയുമായി തിരിച്ചു വരുന്നത് കണ്ടു.. എന്നുമുള്ളതു പോലെ അവർ ഒന്നും മിണ്ടാതെ കടന്നു പോവുമെന്ന് പ്രതീക്ഷിച്ച തൻ്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അന്നാദ്യമായി ചൗരസ്യ തൻ്റെ അടുക്കൽ വന്നിട്ട് എന്തോ ചോദിച്ചു.. അയാളുടെ കൂടെയുള്ള പെൺകൊച്ചിൻ്റെ ഭംഗിയുള്ള ചിരിയിൽ എൻ്റെ ചിന്തകൾ എവിടെയോ ഉടക്കി നില്ക്കുകയായിരുന്നു ..
ഇതിന് മുമ്പും ഇതേ ചിരി താൻ കണ്ടിട്ടുണ്ടെങ്കിലും, എന്തുകൊണ്ടോ ഒരു പ്രത്യേക ആകർഷണം തനിക്ക് ഈ കുട്ടിയോട് ഉണ്ടെന്നുള്ള ബോധ്യം വന്നപ്പോഴാണ് ചൗരസ്യ ചോദ്യം വീണ്ടും ആവർത്തിച്ചത് ..

   "സാബ് ജീ ആപ് കേരൾ സേ ഹേ ക്യാ?"
എത്ര ഭവ്യതയോടെയുള്ള ചോദ്യം ..

അതെ എന്ന് ഉത്തരം പറഞ്ഞപ്പോൾ ,താൻ തിരിച്ചു ചോദിച്ചു..

ഞാൻ കേരള ക്കാരൻ തന്നെ .. എന്താണ് അങ്ങിനെ ചോദിക്കാൻ കാരണം എന്ന് ഹിന്ദിയിൽ തിരിച്ചു ചോദിച്ചപ്പോൾ അയാൾ പറയുകയാണ് ..

സാബ്ജീ .. അഗർ മേം, ആപ് കോ തക്ലീബ് ദേതേ ഹോ തോ മാഫ് കർദ്ദീജിയേ ..
ഇല്ല, എനിക്കൊരു ബുദ്ധിമുട്ടും ഇല്ല .. താങ്കൾ പറഞ്ഞോളൂ ..

തൻ്റെ വാക്കിലെ മിതത്വം കണ്ടിട്ടാവണം അയാൾ മനസ്സിലെ ചെപ്പുകൾ അഴിക്കാൻ തുടങ്ങി ..
അയാളുടെ നില്പും ഭവ്യതയും കണ്ടപ്പോൾ ദയ തോന്നിയ താൻ അയാളോടു പറഞ്ഞു ..
വരൂ നമുക്ക് ആ *ഡാബയിൽ ചെന്ന് ചായ കുടിച്ചു കൊണ്ട് സംസാരിക്കാം..
ബേട്ടികോ ഭീ ബുലായിയേ..

അതു കേട്ടു അയാൾ പെൺകുട്ടിയെയും വിളിച്ചു കൊണ്ട് തൻ്റെ കൂടെ ചായക്കടയിലേക്ക് വന്നു..

  ചൗരസ്യയോട് ഇരിക്കാൻ പറത്തിട്ട് ചായക്ക് ഓർഡർ കൊടുത്തു.. പെൺകുട്ടിയോട് അവിടെയുള്ള ബഞ്ചിൽ ഇരിക്കാൻ പറഞ്ഞിട്ടും ഇരിക്കാതെ അവൾ ചിരിച്ചു  കൊണ്ട് അങ്ങിനെ തന്നെ നിലക്കുകയാണ്.. ഡാബക്കാരൻ ചായകൊണ്ടു തന്നു.. *ഇലാച്ചിയിട്ട നല്ല അസ്സൽ ചായ..

ചൂടു ചായ മൊത്തിക്കുടിക്കുന്നതിനിടെ ചൗരസ്യ തന്നോട് സഹായം ചെയ്യാമോ എന്ന് ആവർത്തിച്ചു ചോദിച്ചു..
സാബ്ജീ .. മേരാ *ഛോപഡി മേം ഏക് ചിട്ടി ഹെ..
ആപ്കാ കേരൾ കീ ഭാഷാ സേ ലിക്കാ ഹുവാ ഹേ.. ഇധർ അബ്കോയി നഹിഹേ, വോ പഠനേ കേ ലിയേ ,ആപ് കാ അലാവാ ..
ഓ.. അപ്പോൾ അതാണ് കാര്യം.. ഇപ്പോഴല്ലേ തനിക്ക് കാര്യം പിടികിട്ടിയത്..

ഇങ്ങേരുടെ കുടിലിൽ നിന്ന് കിട്ടിയ മലയാളത്തിലുള്ള എഴുത്ത് വായിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾക്കിടയിലാണ്, അദ്ദേഹത്തിന് താൻ ഒരു മലയാളി ആണെന്ന് മനസ്സിലായതും, ആയത് വായിക്കാൻ വേണ്ടി തന്നെ തേടി വന്നതും ..

ഞാൻ, തിരിച്ചും ചോദിച്ചു..
ആപ്കോ കൈസേ  മാലൂം പഢാ? മേം... കേരൾ കാ ഹൂം?
ഞാൻ ഒരു മലയാളെന്ന് എങ്ങിനെ അറിഞ്ഞെന്ന് ചോദിക്കണമല്ലോ..

"മേരാ പഠോസീ ഹേ, കേശവ് പത്ര, ഉസ്നേ ബതായ സാംബ്ജീ .. "

അല്ലെങ്കിലും കേശവ് പത്ര ഒരു വിട്ടു വായനാണ് .. തനി നാരദൻ...
എന്തായാലും കേശവ് പത്ര തന്നോട് മുമ്പൊരു കാര്യം  പറഞ്ഞത് ശരിയാണോ എന്ന് ചോദിക്കണമല്ലോ..

ആപകീ ബേട്ടി അമേശ അസ്തീ രഹ്തീ ഹേ ക്യാ .. ഐസാ മുഝേ മെസൂസ് ഹോതാ കേ , ഇസേ മേനേ കഭീ ദേഖാ ഹേ..

താൻ ഈയിടെ മാത്രമായി കണ്ടുവരുന്നതും, എന്നും ചിരിച്ചു കൊണ് മാത്രം കാണപ്പെടുന്ന താങ്കളുടെ മകളെ എവിടെയൊക്കയോ കണ്ടതായൊരു തോന്നൽ തനിക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ചൗരസ്യയോട് പറഞ്ഞപ്പോൾ അയാൾ ഒന്ന് പരുങ്ങിയതായി തോന്നി..
തൻ്റെ തോന്നൽ ശരിവച്ചു കൊണ്ട് ഹരിചരൺ ചൗരസ്യ തുടർന്നു..

സാബ്ജീ സഹീ ബാത് ബോലേഗേ തോ  .. ഏഹ് മേരീ ബേട്ടി നഹി ഹേ ജീ,, ഏ ബഹുത് ബഢാ കഹാനി ഹേ... സാബ്ജീ ..

"അച്ഛാ.. "

താൻ അതിശയം കൂറിയതു പോലെ അയാളോട് സംസാരം തുടരാൻ തൻ്റെ മനസ്സ് പ്രേരിപ്പിച്ചു.
അല്ലെങ്കിലും, കഥകൾ കേൾക്കാൻ പണ്ടേ തനിക്കിഷ്ടമാണല്ലോ..

അഴകാർന്ന ചിരിയുള്ള ഈ കുട്ടിയുടെ കഥ,
അയാൾ പറയുന്നതിന് മുമ്പേ തന്നെ, ഇപ്പോൾ അയാളുടെ  കൂടെ കാണുന്ന പെൺകുട്ടി ചൗരസ്യയുടെ മകളല്ലെന്ന് തനിക്ക് മുന്നെ തന്നെ മനസ്സിലായിരുന്നെങ്കിലും, അയാളുടെ നാവിൻ തുമ്പിൽ നിന്ന് തന്നെ കേട്ടപ്പോൾ സമാധാനമായി..
എങ്കിലും അയാൾ പറയാൻ പോവുന്ന കഥ എന്തായിരിക്കും?.
താൻ അക്ഷനനാണ്...
അയാൾ കഥ പറഞ്ഞു തുടങ്ങി ..

ഓഫീസിൽ പോകാനായി ഇറങ്ങിയ താൻ  അയാൾ പറയുന്ന ഓരോ വാക്കുകളും എന്നിൽ കൂടുതൽ ആകാംക്ഷ കൂട്ടുന്നവയായിരുന്നു....
അയാളുടെ വാക്കുകൾ എന്നിലെ ചിന്തകളെ ഉദ്ദീപിക്കുന്നവയായിരുന്നു ..

  ഇതിന് മുമ്പ് ഹരിചരൺ ചൗരസ്യയുടെ പ്രവർത്തന കേന്ദ്രം ചർച്ച് ഗേറ്റ് പരിസരവും, ഗേറ്റ് വേ ഇന്ത്യ പരിസവും കേന്ദ്രീകരിച്ചായിരുന്നു .. തൻ്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ അമ്മാവൻ്റെ മകളെ കല്യാണം കഴിച്ച ചൗരസ്യക്ക് പത്തു വർഷമായിട്ടും കുട്ടികളില്ലാത്തതിനാൽ എന്നും ദു:ഖിതരായിരുന്നു, വാരണാസിയിൽ നിന്ന് ഇവിടെ വന്ന് സ്ഥിരതമാസമാക്കിയിട്ട് അഞ്ചു വർഷം കഴിഞ്ഞു ..അന്നു മുതൽ മുംബാ ദേവീ മന്ദിറിൽ പോയി പ്രാർത്ഥിക്കമായിരുന്നു .. ചൗരസ്യയും ഭാര്യയും...
അങ്ങിനെയിരിക്കേ ദിനേനയുള്ള തൻ്റെ ഉന്തുവണ്ടിയുമായി പോവുന്നതിനിടെ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കടലിലേക്ക് ഇറങ്ങുന്ന പടവുകൾക്ക് അരികിൽ ബോധരഹിതയായ ഒരു സ്ത്രീയേയും, മാറോടടക്കിയ നിലയിൽ ഒരു കൈ കുഞ്ഞിനേയും കണ്ടത്.. പലരും ഈ കാഴ്ചകൾ കണ്ടിട്ടും അനങ്ങിയതേ ഇല്ല ..
എന്തുകൊണ്ടോ കൈ കുഞ്ഞിനെ കണ്ടപ്പോൾ ഉപേക്ഷിച്ചു പോരാൻ തനിക്ക് തോന്നിയില്ലെന്ന് ചൗരസ്യ പറഞ്ഞത് ഗദ്ഗദ കണ്ഠത്തോടെയായിരുന്നു ..

അയാൾ തുടർന്നു .. 

അതിനടുത്തുണ്ടായിരുന്ന പോലീസുകാരുടെ സഹായത്താൽ താൻ ബോധരഹിതയായ സ്ത്രീയേയും, കൈ കുഞ്ഞിനേയും കൂട്ടി നേരെ ആശുപത്രിയിലേക്ക് കൊണ്ടു പോയി .. ആശുപത്രിയിൽ നിന് തക്കസമയത്ത് ചികിത്സ ലഭിച്ചതിനാൽ ആ സത്രീ രക്ഷപ്പെട്ടു... അവർ സുഖം പ്രാപിച്ചു കൊണ്ടിരിക്കെ താൻ അവരോട് ഊരും, പേരുമൊക്കെ ചോദിച്ചു.. അവർ ആംഗ്യ ഭാഷയിൽ എന്തൊക്കെയോ മുദ്രകൾ കാണിച്ചു .. തനിക്കതൊന്നും മനസ്സിലായില്ലെങ്കിലും, വെറൊരു കാര്യം മനസ്സിലായി.. അവർക്ക് സംസാര ശേഷിയില്ലെന്ന് .. അതായത് ഊമയാണെന്..
ഹരിചരൺ ചൗരസ്യ ഇത്രയും പറഞ്ഞു നിറുത്തിയപ്പോൾ, തൻ്റെ തലക്കകത്തു നിന്നൊരു കൊള്ളിയാൻ പാഞ്ഞതു പോലെ തോന്നി, അത് കേൾക്കേണ്ട താമസം,
താൻ ചാടിയെഴുന്നേറ്റു അയാളോട് ചോദിച്ചു..

ആപ് ഫിർ വോ  ഔറത് കീ നാം നഹീ പൂച്ചാ? ചൗരസ്യ പറഞ്ഞു, താൻ പേരെന്താണെന്ന് വീണ്ടും ചോദിച്ചപ്പോൾ ആംഗ്യം കാണിക്കുകയായിരുന്നു, സാബ്ജീ ..

താൻ പിന്നെയും, അയാളോട് അവരെ കുറിച്ച് ഒരോരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു..
അയാൾ പറഞ്ഞ ഉത്തരത്തിലൊന്നും അവരുടെ പേരോ നാടോ മനസ്സിലാക്കാനായില്ല...

ഒടുവിൽ സഹികെട്ട് താൻ അയാളേട് ചോദിച്ചു..
"വോ അഭി കഹാം ഹേ?
ദൂസരാ സവാൽ, ഇസ് ലട്കീ കോ അപ്പനീ മാം കീ സാത് ക്യൂം നഹി ബേജാ "?

' ചൗരാസ്യയും, ഭാര്യയും പഞ്ചപാവങ്ങളായിരുന്നതിനാൽ അവരെ അങ്ങിനെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.. തങ്ങളുടെ പരിമിതമായ സൗകര്യത്തിൽ അവർ അവരെയും കൂടെ താമസിപ്പിച്ചു...

"സാബ് ജീ ആപ് സുൻതാ നഹി ഹേ ക്യാ..?

ചൗരസ്യ ശ്രദ്ധ ക്ഷണിച്ചപ്പോഴാണ് ഇടക്കെപ്പോഴോ ചിന്തയിൽ ആണ്ടു പോയതാൻ അയാളുടെ വാക്കുകൾ വീണ്ടും ശ്രവിക്കാൻ തുടങ്ങിയത്..

ചൗരസ്യ വോ ഔറത് അഭി ആപ് കീ സാഥ് മേ ഹേ ക്യാ?
താൻ വീണ്ടും ചോദിച്ചു...
ഇല്ല ..
അയാൾ മറുപടി പറഞ്ഞു.
അവർക്ക് വീണ്ടും ഇടക്കിടെ ബോധക്ഷയം ഉണ്ടായിക്കൊണ്ടിരുന്നു.. ഇടക്ക് അപസ്മാരവും..
അപ്പോഴെല്ലാം ഞങ്ങൾ ആശുപത്രിയിൽ കൊണ്ടു പോവുമായിരുന്നു ..
ഏകദേശം അഞ്ചു വർഷം മുമ്പ്, ലോകമെമ്പാടും മഹാമാരി പടർന്നു പിടിച്ചപ്പോൾ ഈ മഹാ നഗരത്തേയും,വെറുതെവിട്ടില്ല...സ്വാഭാവികമായും ഞങ്ങളടക്കം എല്ലാവരെയും ബാധിച്ചപ്പോൾ അവരെ കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയില്ല. ഈ ചോപഢയിൽ വന്ന ആരോഗ്യ പ്രവർത്തകർ കൂട്ടിക്കൊണ്ടുപോയ അവരെ കുറിച്ച് പിന്നീട് അടുത്ത ദിവസം വരെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല .. വളരെ യാദൃശ്ചികമായാണ് മിനിഞ്ഞാന്ന് പഴയ അലമാരവൃത്തിയാക്കുമ്പോൾ ഒരു തുണിക്കെട്ടും അതിൽ കുറച്ച് പഴകി മുഴിഞ്ഞ ഏതാനും നൂറിൻ്റെ നോട്ടുകള്ളും. ചില്ലറ നാണയ തുട്ടുകളും ഒരു പഴയ ഡയറിയും, അതിനുള്ളിലെ ഈ കത്തുകളും കിട്ടിയത്.. ഡയറിൽ ചില നമ്പറുകളും കാണുന്നുണ്ട്.. കണ്ടിട്ട് ഫോൺ നമ്പറാണെന്ന് തോന്നി..തനിക്ക് അതൊന്നും വായിക്കാനറിയാത്തതിനാൽ കേശവ് പത്രയോട് ചോദിച്ചു.. അയാളാണ് പറഞ്ഞത് ഇത് "മലബാറി" ഭാഷയിലാണെന്..
അതിനാലാണ് സാബ്‌ ജീ താങ്കളെ വിളിച്ചത്..
ചൗരസ്യയോട് താൻ പറഞ്ഞു..

"കൽ ആത്തേ വക്ത് ലേകർ ആവോ "
ടികെ സാബ്ജീ ..

അയാളോട് താൻ ആവശ്യപ്പെട്ടത് പ്രകാരം ഡയറിയും കത്തുകളും കൊണ്ടുവന്നു...
 തൻ്റെ ഊഹം തെറ്റിയില്ല.. മലയാളത്തിൽ അതി മനോഹരമായ കൈപ്പടയിൽ കോറിയിട്ട കുറെ അക്ഷര മുത്തുകൾ .. പതിനാറു വർഷം മുന്നെയുള്ള ഡയറിയാണ് ..

 അതീവ ഉദ്യേഗത്തോടെ ഡയറി തുറന്നപ്പോൾ ആദ്യ പേജിൽ തന്നെ എഴുതി കണ്ട ഫോൺ നമ്പറുകളിൽ ഒന്ന് ഈ മഹാനഗരത്തിലെ ഏതോ പഴയ നമ്പറാണെന്ന് തോന്നി.. സംശയ നിവാരണത്തിന് പഴയ ഡയക്ടറി എടുത്തു നോക്കിയപ്പോൾ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു..

"ആനന്ദ് മാജി തപസ് ധ്യാൻ - മാട്ടുംഗ "

ഏതോ സന്യാസിനി മഠമോ, ആശ്രമമോ ആയിരിക്കണം ..

ഡയരക്ടറിയിൽ നോക്കി പുതിയ നമ്പർ കണ്ടു പിടിച്ചു..
ഫോൺ ഡയൽ ചെയ്തു .. മറുതലക്കൽ ഒരു കുലീന സ്ത്രീ ശബ്ദം..

അതെ, ആനന്ദ് മാജീ മഠമാണ്..
ശരണ്യ മാജീ എന്നാണത്രെ സന്യാസിനിയുടെ പേര് ..

അപ്പോഴാണ് താൻ ഓർത്തത്, ആരെ കുറിച്ചാണോ തനിക്ക് അന്വേഷിക്കേണ്ടത്? അവരുടെ പേര് പോലും താൻ നോക്കിയില്ലല്ലോ എന്ന് ..
ഡയറിൽ എവിടെയും അവരുടെ പേര് എഴുതി കണ്ടില്ല .. താൻ ഓരോ പേജുകളും മറിച്ചു മറിച്ചു നോക്കി.. അതിലെ എഴുത്തുകൾ ശ്രദ്ധിക്കാൻ തുടങ്ങി ..

തൻ്റെ കണ്ണുകളിൽ ഇരട്ടു കയറുന്നുണ്ടോ? ഈ കയ്യക്ഷരങ്ങൾ തനിക്ക് പരിചിതമല്ലേ.. ഈ വാക്കുകൾ താൻ കേട്ടു മറന്നതല്ലേ? തൻ്റെ അന്ത: രംഗം തന്നോട് ചോദിക്കുന്നു ..
സംശയ നിവാരണത്തിനായി ഡയറിക്കുള്ളിലെ കത്തു തുറന്നു നോക്കി..
അതിലെ വരികൾ ഇതാ തനിക്ക് നേരേ വിരൽ ചൂണ്ടുന്നു ...

തലക്കുള്ളിൽ മരവിപ്പ് പടർന്നു കയറുന്നു..
നാവു വരണ്ടുപോവുന്നു..

ശബ്ദം പുറത്തു വരാതെ തൊണ്ടയsഞ്ഞു പോയിരിക്കുന്നു ..
 തനിക്ക് ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ..
തൻ്റെ പര വേശം കണ്ടപ്പോൾ ചൗരസ്യ പറഞ്ഞു...
സാബ് ജീ ക്യാ ഹുവാ..
സാബ്ജീ ..പാനീ പീയോ
അയാൾ തനിക്ക് വെള്ളം നീട്ടുകൊണ്ട് പറഞ്ഞു ..
ഇന്നാ കുടിക്ക് ..

അയാൾ നീട്ടിയ വെള്ളം ഒരു കവിളിറക്ക് കടിച്ചു തിനു ശേഷം തുടർന്ന് വായിച്ചു..

കാർമേഘം പെയ്തിറങ്ങിയതു പോലെ മഴ തോർന്നതു പോലെ കണ്ണുകളിലെ നനവ് കാരണം അക്ഷരങ്ങൾക്ക് തെളിമയില്ല.., ആയാസപ്പെട്ട് വായിച്ചു
 അവസാന വരികളിൽ കണ്ണുടക്കി ..
എന്ന്
സസ്നേഹം,
കുട്ടേട്ടൻ്റ മാത്രമായ ഊമപ്പെണ്ണ് ഉമ ...
എൻ്റെ ദൈവമേ..
ഒരു വെള്ളിടി പൊട്ടിയത് മാനത്തു നിന്നോ?അതോ തൻ്റെ തലക്കുള്ളിൽ നിന്നോ?
സപ്ത നാഢികളും തളർന്ന് പരവശനായി തീർന്ന തൻ്റെയടുക്കൽ ഓടി വന്നിട്ട് തനിക്ക് സാന്ത്വനം നല്കിക്കൊണ്ട് ചൗരസ്യ ചോദിച്ചു..

ആപ് ക്യൂം ഇത്തനാ പരിഷാൻ മേം.. മുത്സേ സമജ് നഹീം ആതാ ഹൂം

തൻ്റെ പരവേശം അയാൾക്ക് മനസ്സിലായിട്ടുണ്ടാവില്ല..

താൻ വിക്കി വിക്കിക്കൊണ്ട് പറഞ്ഞു
താങ്കൾ പരിപാലിച്ച് കൂടെ കൂട്ടിയ, നിങ്ങളന്വേഷിക്കുന്ന ആ സ്ത്രീ ആരെന്നറിയോ?
ഒരിക്കൽ തൻ്റെ പ്രാണനായിരുന്നവളായിരുന്നു അവൾ...

ചൗരസ്യ, നിയതിയുടെ നിയോഗം എന്നൊക്കെ പറയില്ലേ.. അതായിരിക്കാം നാം തമ്മിൽ കണ്ടു മുട്ടാനിടയായത്..

ദൂരെ കാണുന്ന മൈതാനത്ത് പട്ടം പറത്തി, കലപില കൂട്ടി കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ നോക്കി ലയിച്ചിരിക്കുകയാണ്, ചൗരസ്യയുടെ മക്കൾ ..
അല്ല തൻ്റെ മകൾ ..

"മിഴുങ്ങസ്യ"യായി നിന്ന ചൗരസ്യയോട് തനിക്ക് ഉമയോടുണ്ടായിരുന്ന അടക്കാനാവാത്ത പ്രണയവും,  സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം, നിസ്സഹായനായ തനിക്ക്  അവളെ പിരിയേണ്ടിവന്നതും, തുടർന്ന് അവൾ വിവാഹിതയാവുന്നു എന്ന് അറിഞ്ഞപ്പോൾ താൻ നാടുവിട്ട് ഈ മഹാനഗരത്തിൽ വന്നെത്തിയതും,, ഉമയെ അല്ലാതെ മറ്റൊരു പെണ്ണിനെ ഭാര്യയായി കാണാൻ കഴിയാത്തതിനാൽ താൻ ഇപ്പോഴും, അവിവാഹിതനായി തുടരുകയാണെന്നതും, ഈ പെൺകുട്ടി തൻ്റെ മകളായിരിക്കാനുള്ള സാധ്യതയും, എല്ലാം ചൗരസ്യയോട് വിശദീകരിച്ചു..

എല്ലാം കേട്ടു കഴിഞ്ഞമ്പോൾ വിതുമ്പിക്കരഞ്ഞുകൊണ്ട് ലോല ഹൃദയനായ അയാൾ പെൺകുട്ടിയുടെ കരം തൻ്റെ ഉള്ളം കയ്യിൽ വച്ച് തന്നിട്ട് പറഞ്ഞു ..
സാബ് ജീ, ആപ് ലേ ജായിയേ.. അപ്പനീ ബേട്ടീക്കോ..ലേ ജായിയേ..ലേ ജായിയേ..

ചൗരസ്യക്ക് തൻ്റെ പ്രാണനായ പെൺകട്ടിയെ പിരിയാനാവില്ലെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ, പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ചരസ്യയോട്  താൻ പറഞ്ഞു..

ചൗരസ്യ ..തല്ക്കാലം ഇവൾ നിങ്ങളുടെയും, ഭാര്യയുടെയും കൂടെ നിലക്കട്ടെ, തൻ്റെ ഉമയെ കണ്ടെത്തുന്നതു വരെ...
വളർന്നു വരുന്ന പെൺകുട്ടികൾ വീട്ടിൽ ഉള്ളപ്പോൾ, അവർക്ക് തുണയായിട്ട് സ്ത്രീകൾ തന്നെ വേണം..

പലവട്ടം അയാളോട് ചോദിക്കാൻ തുനിഞ്ഞ ചോദ്യം, താൻ ഇത്തവണ ചോദിച്ചു..

ചൗരസ്യ, താങ്കളെന്തു കൊണ്ടായിരുന്നു ഈ കുട്ടിയെ വീട്ടിൽ നിറുത്താതെ കൂടെ കൊണ്ടു നടക്കുന്നത് ..?

ഒരു നിമിഷം മൗനിയായ അയാൾ പറഞ്ഞു.
സാബ് ജീ.. ഞങ്ങളുടെ ചോപഢ പരിമിത സൗകര്യങ്ങൾ ഉള്ളതാണ്...പകൽ നേരങ്ങളിൽ ഭാര്യ, വീട്ടുജോലിക്കാരിയായി പോയിക്കഴിഞ്ഞാൽ അവൾ ഒറ്റക്കാവും. മാത്രമല്ല. തൊട്ടപ്പുറത്ത് കേശവ് പത്രക്ക് ഒരു മുതിർന്ന മകനുണ്ട്, കള്ളും *ഭാംഗുമായും .. നടക്കുന്നവൻ... അവനെ എനിക്ക് തീരെ വിശ്വാസമില്ല സാബ്ജീ ..

ചൗരസ്യ താങ്കൾ മഹാമനസ്കനാണ്.. കരുണ നിറഞ്ഞവൻ .. നിഷ്കളങ്കനായ താങ്കളെ എനിക്ക് "ബഹുത് പസന്ത് ഹേ" എന്നുള്ള തൻ്റെ ഇഷ്ടം പറഞ്ഞപ്പോൾ ആ സ്ഥൂല ശരീരം കണ്ണീർ വാർത്തു...

അയാളെ മാറോടണച്ചു കൊണ്ട് താൻ തുടർന്നു ..

താങ്കൾക്കും കുടുംബത്തിനും ഇന്നു മുതൽ എൻ്റെ ഫ്ലാറ്റിൽ താമസിക്കാൻ ഇടം തരാം, സമ്മതമാണോ?
സന്തോഷാശ്രുക്കൾ തുടച്ചു കൊണ്ട് ,വൈക്ലബ്യത്തോടെ അയാൾ പറഞ്ഞു.

"ഹം ബഹുത് ഗരീബ് ലോക് ഹേ സാബ് .. ജാതാ പഠാ ലിക്കാഭി നഹിയേ.... ആപ്കാ ജൈസാ ബഡാ ലോ കോംകെ സാത് കൈസാ ഹേ.."

ആകുലതയോടെ അയാൾ ഇത് പറഞ്ഞപ്പോൾ അയാളുടെ കരം കവർന്ന് തൻ്റെ തോളിൽ വച്ചു കൊണ്ട് മറുപടി പറഞ്ഞു..
താങ്കൾ ചോദിച്ചില്ലെ നിങ്ങൾ പാവപ്പെട്ടവരും, ഞങ്ങൾ വലിയവരുമെന്നും ..
ആ ധാരണ വേണ്ട കേട്ടോ..
ആരും വലിയവനോ, അല്ലെങ്കിൽ ചെറിയവനോ അല്ല ..
ഒരുവൻ ചെയ്യുന്ന നന്മ നിറഞ്ഞ കർമ്മങ്ങളാണ് അവനെ വലിയവനാക്കുന്നത് ..
ആയതിനാൽ ചൗരസ്യ താങ്കൾ വലിയവനാണ്..
ഇന്നുതന്നെ കുടുംബസമേതം ഇങ്ങോട്ട് പോന്നോളൂ.. താങ്കൾ ഇപ്പോൾ മുതൽ എൻ്റെ ബന്ധുവാണ് ..

അയാൾ, ആനന്ദത്തോടെ, പെൺകുട്ടിയുമായി പുതിയ തുടക്കത്തിനായി നടന്നകലുമ്പോൾ, ആ പെൺകുട്ടി ഒന്ന് കൂടി പിന്തിരിഞ്ഞു നോക്കിച്ചിരിച്ചു..താൻ ഒരിക്കൽ കൂടെ ഓടിച്ചെന്ന് വാത്സല്യത്തോടെ അവളെ മാറോണടച്ചപ്പോൾ അവളുടെ വിടർന്ന കണ്ണുകളിൽ താൻ നക്ഷത്ര തിളക്കം കണ്ടു.. അവളുടെ നുണക്കുഴികളിലേക്ക് നോക്കിയപ്പോൾ കണ്ടത് തൻ്റെ മുന്നിലുള്ളത് ഉമ തന്നെയാണോ എന്ന് ഒരു നിമിഷത്തേക്ക് തോന്നി..

അതെ ഇവൾ ഉമയുടെ മകൾ, തൻ്റെയും ..
ഇവളെ താൻ "അമ്മു " എന്ന് വിളിക്കും..
അമ്മു പോയ് വരൂ ..ഈ മട്ടുപ്പാവിൽ താൻ കാത്തിരിക്കും.. ആംഗ്യ ഭാഷയിൽ പറത്തപ്പോൾ അവളും തല കുലുക്കി സമ്മതിച്ചു..

കുടുംബ മഹിമയെന്ന ദുര കൊണ്ട് തനിക്ക് അന്യയായ എൻ്റെ ഉമയെ കണ്ടെത്തണം ..
അവളെങ്ങിനെ ഈ മഹാനഗരത്തിൽ എത്തിപ്പെട്ടു എന്നതും അന്വേഷിക്കണം ..
അപ്പോൾ ശുഭ സൂചനയെന്നോണം പടിഞ്ഞാറൻ മാനത്ത് നിന്ന് വെൺകൊറ്റികൾ കൂടണയാൻ പറന്നു വരികയും, സാംയം സൂര്യൻ കനകാംബരം ചമയ്ക്കൂമ്പോൾ നഗരപാലിക മന്ദിരത്തിൽ നിന്നുള്ള സൈറണും മുഴങ്ങി.. രണ്ടും ശുഭസൂചനകളാണ്..
തൻ്റെ ഉമയെ താൻ കണ്ടെത്തും..
താൻ കണ്ടെത്തും.. 
ഞാൻ എന്നോടു തന്നെ പറഞ്ഞു ..
                          - ശുഭം -
 by: 
കൃഷ്ണ കുമാർ.കൂടാളി
ഗോകുലം - കീഴല്ലൂർ..

@ Copy Right Reserved
NB : ചില ഹിന്ദി വാക്കുകളുടെ അർത്ഥങ്ങൾ:
* ഛോപഢീ .. = ചേരിപ്രദേശത്തെ കുടിൽ
* ഢാബ   = ചെറിയ ചായക്കട
* ഇലാച്ചി = ഏലക്കായ.
*ഭാംഗ് = കഞ്ചാവിൽ നിന്നുള്ള ഒരു തരം  ലഹരി പാനീയം..
ചിത്രം - കടപ്പാട് - ഗൂഗിൾ

No comments:

Post a Comment