Thursday, June 4, 2020

അകലങ്ങളിൽ മിഴി നട്ടൊരാൾ (കഥ)

അകലങ്ങളിൽ മിഴിനട്ടൊരാൾ .. (കഥ)
>>>>>>>>>>>>>>>>>>>>>>>>>
"ഇൻറർ കോം ശബ്ദിച്ചു..
നൂറ്റി ആറിൽ നിന്നാണ്..
നൂറ്റിയാറ് രവീന്ദ്രൻ സാറിൻ്റെ സിക്രട്ടറി സീനയുടെതാണ് ..

ഒരു നിമിഷം ചിന്തിച്ചു നിന്നു..

ഫോൺ എടുക്കണോ വേണ്ടയോ..
ഒടുവിൽ എടുക്കാൻ തന്നെ തീരുമാനിച്ചു.. ..

എന്താ രഘുവേട്ടാ ഫോൺ എടുക്കാൻ താമസം?
സീന ചോദിച്ചു..

രഘു വേട്ടനെ സാർ വിളിക്കുന്നു, കാബിനിലേക്ക് ..

ഇൻറർ കോം ശബ്ദിക്കുമ്പോൾ ശരീരത്തിൽ ഒരു തരം വിറയലായിരിക്കും മിക്കപ്പോഴും, നൂറ്റിയാറാം നമ്പറിൽ നിന്നോ നൂറ്റിയേഴാം നമ്പറിൽ നിന്നോ ആണെങ്കിൽ പറയുകയും വേണ്ട.. മൂന്നു നില കെട്ടിടത്തിലെ ഓഫീസ് സമുച്ചയത്തിൽ നൂറു മുതൽ നൂറ്റി അറുപത്തിരണ്ടു വരെ ഇൻ്റർ കോം നമ്പരുകളുണ്ട്.. അതിൽ ഏറ്റവും പേടിപ്പെടുത്തുന്ന നമ്പറുകളാണ് മേൽ പറഞ്ഞ വ രണ്ടും..
വിളിച്ചാൽ ഉടനെ ചെല്ലണം.. അങ്ങിനെയാണ് തിട്ടൂരം..
ചെല്ലാൻ വൈകിയതിനാൽ വീണ്ടും ഇൻറർ കോം ബെല്ലടിച്ചു.. ഇത്തവണ നമ്പർ 107 ൽ നിന്നാണ് കോൾ..
ഉള്ളം ഒന്ന് പിടഞ്ഞു ..
രവി സാറാണ്..
"രഘുവിന് ചെവി കേൾക്കാൻ വയ്യേ?
അതോ ബോസ്സ് തന്നെ നേരിട്ട് വിളിച്ചാലേ ഇയാള് വരത്തുള്ളൂ? ഹേ..?
  സർ, സാറല്ലെ കാലത്ത് പറഞ്ഞിരുന്നത് അഷ് ഗലിൻ്റെ ഒരു സബ്മിഷൻ ഉണ്ടെന്ന് ..
അതിനുള്ള ക്വാണ്ടിറ്റി എടുക്കുകയായിരുന്നു സാറെ..
നിന്ന് താളമിടക്കാതെ ഒന്നിങ്ങു വാടോ..
ഓഫീസിലെ ട്രെയിനി എൻജിനീയർ പുതിയ പയ്യൻ രമിത് ഓടിക്കൊണ്ടു വന്നു.രഘുവേട്ട ഒന്ന് പെട്ടെന്ന് വായോ?
  തിടുക്കപ്പെട്ട് ക്യാബിനിലേക്ക് കയറുന്നതിന് മുന്നേ സീന പറഞ്ഞു
ഇന്ന് സാറ് നല്ല കലിപ്പിലാണ് ..
ആവശ്യത്തിന് രമിതിന് കിട്ടിയിട്ടുണ്ട് ..
അതിൻ്റെ ബാക്കി നിങ്ങൾക്കും കിട്ടും..
പതിവു പോലെ വാതിലിൽ കൊട്ടിക്കൊണ്ട് അകത്തു കടന്നു ..

ചെന്നപ്പോൾ തന്നെ കിട്ടി.. വലിയൊരു "ബുൾ ഷിറ്റ് "

രവി സാറും ദുർവ്വാസാവും ഒരേ തരക്കാരാണ്..
മൂക്കത്താണ് ശുണ്ഠി..ദേഷ്യം കയറിയാൽ പിന്നെ കോമരം തുള്ളുന്നതു പോലെ തുള്ളും.. കൈയ്യിലൊരു വാളുണ്ടാവില്ലെന്ന് മാത്രം..
ചിലപ്പോൾ കൈയ്യിലുള്ള ഫയലുകളൊക്കെ വലിച്ചെറിയും..
ആദ്യം നന്നായൊരു ആട്ടു തരും.. പിന്നെ ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാന്തരം പുളിച്ച വാക്കുകളുടെ അഭിഷേകമായിരിക്കും..
"ഇങ്ങേരെന്താ ശശി തരൂരിന് പഠിക്കുകയാണോ? ഇത്രയും കടുകെട്ടി ഇംഗ്ലിഷ് വെള്ളം തൊടാതെ വിഴുങ്ങിക്കൊണ്ടിരിക്കന്നത് "
എന്നാവും രഘു ചിന്തിക്കുക ..
എത്ര തെറി കേട്ടാലും രഘു അക്ഷോഭ്യനായി നില്ക്കും..
ഒടുവിൽ സഹികെട്ട് രവി സാർ തന്നെ പറയും..
"ഒന്ന് പോയി തരാവോ എൻ്റെ മുമ്പീന്ന് "
ഇത്തവണ പക്ഷെ മുൻപത്തേതിലുള്ള അത്ര മൂർച്ചയില്ല..

എങ്കിലും പരിഹാസത്തോടെ പറഞ്ഞു..
ഇന്നലെ വീക്കെൻ്റായിരുന്നില്ലല്ലോ ..
"എത്രണ്ണം അടിച്ചു "?
അഞ്ച്, ആറ്?
ഇല്ല സാർ, ഇന്നലെ ഒന്നും അടിച്ചില്ല.. രഘു പറഞ്ഞു
ഉടനെ രമിത്തിനെ നോക്കി പറഞ്ഞു..

"നല്ല പാർട്ടിയാ, ഈ നിക്കുന്ന ആളേ..
കള്ളെന്ന് എഴുതി കാണിച്ചാൽ മതി.. അവിടം വീഴുന്ന ആളാ.. ഒന്ന് പോ മാഷേ ..

എന്നിട്ട് രമിത്തിനോട് പറഞ്ഞു.
നിനക്ക് എൻ്റെ മോൻ്റെ പ്രായമേ ഉള്ളൂ.. അതു കൊണ്ട് പറയുവാ..ഇങ്ങേരുടെ കെണിയിലൊന്നും വീണേക്കരുത് കേട്ടാ..

അതു കേട്ടപ്പോൾ രഘു പറഞ്ഞു ..
അയ്യോ പാവം..

രമിത് രഘുവിനെ കണ്ണിറുക്കി കാട്ടി.. ഒന്നും പറയല്ലേ എന്നർത്ഥത്തിൽ ..
അതൊന്നും ശ്രദ്ധിക്കാത്ത മട്ടിലിരുന്ന രവി സാർ തല ഉയർത്തിക്കൊണ്ട് കയ്യിലിരുന്ന ഫയൽ രഘുവിനെ കാണിച്ചു കൊണ്ട് തുടർന്നു ..
ഇതിൽ റെഡ് ഇൻകുകൊണ്ട് വട്ടമിട്ട ഭാഗങ്ങൾ കണ്ടോ?
ഇയാൾ വരുത്തിയ തെറ്റുകളാണ് അവയൊക്കെ
ഇന്നു ഉച്ചക്ക് ശേഷം 2 മണിക്ക് സബ്മിഷനാണെന്ന വല്ല ബോധവും തനിക്കുണ്ടോ?

ഷഹീനാണ് ക്വാണ്ടിറ്റി തന്നത് സർ ..

മാത്യൂസിനോട് പ്ലംബ്ലിങ്ങിൻ്റെ ക്വാണ്ടിറ്റി ചോദിച്ചിരുന്നു.. അങ്ങേര് ഇന്നു വന്നിട്ടില്ല ..
രവി സാർ സീനയോട് വിളിച്ചു പറഞ്ഞു ..
സീന .. ഒന്ന് ഷഹീനോട് വരാൻ പറയൂ..

ഷഹീൻ ഇലക്ട്രിക്കൽ ഓട്ടോ കാഡ് ഒപ്പറേറ്ററാണ്.. കൂടാതെ ക്വാണ്ടിറ്റി സർവ്വേയറായും ജോലി ചെയ്യുന്നു...

ഷഹീൻ പരിഭ്രമത്തോടെ എത്തി ..
എടോ.. തനിക്കൊന്നും ജോലി ചെയ്യാൻ വയ്യെങ്കിൽ വീട്ടിപ്പോക്കൂടെ.. മറ്റുള്ളവരുടെ മനസ്സമാധാനം ഇല്ലാതാക്കാൻ?
താനെ വിടെ നോക്കിയാ ക്വാണ്ടിറ്റി എടുത്തത്?
കറാമ അപ്രൂവൽ ഡ്രോയിങ്ങ് എവിടെ?
അപ്പോഴേക്കും രവി സാറിൻ്റെ മൊബൈൽ ഫോൺ ശബ്ദിച്ചു..

ഏതോ വെണ്ടർ ആണ്..
ഷഹീന് ആശ്വാസമായി..

അങ്കം വെട്ടിന് പുതിയൊരാളെ സാറിന് കിട്ടിയതിൽ ..

രമിത്തിനോടും, ഷഹീനോടും, പുറത്തുപോവാൻ കൈ കൊണ്ട് ആഗ്യം കാണിച്ചിട്ട്, ഒപ്പം പുറത്തു പോവാൻ നിന്ന രഘുവിനോട് അവിടെ തന്നെ കാത്തിരിക്കാനും ആഗ്യം കാണിച്ചു ..

പല തരം ഡ്രോയിങ്ങുകളും ഫൈലുകളും അടുക്കി വച്ചിരുന്ന ഡോക്കുമെൻറ് ഫയൽ റേക്കിലേക്കും, ഭിത്തിയിൽ തൂക്കിയിട്ട വൈറ്റ് ബോർഡിലെ കറുത്ത അക്ഷരങ്ങളിലേക്കും രഘു വെറുതെ നോക്കി നിന്നു..

നീല കർട്ടനിട്ട ജനലുകളിലെ നോക്കിയാൽ മതിൽ കെട്ടിനപ്പുറത്തുള്ള പുതിയ കെട്ടിടത്തിൽ വർക്ക പണിക്കാരുടെ ബഹളം ..

പണിക്കാരിൽ ഇന്ത്യക്കാരും, നേപ്പാളികളുമാണെന്ന് തോന്നുന്നു.
അവരുടെ മേസ്ത്രി ഒരു മസറി (ഈജിപ്ഷ്യൻ ) ആണെന്ന് തോന്നുന്നു.. അയാൾ ഉച്ചത്തിൽ ശകാരിക്കുന്നുണ്ട്..

അല്ലങ്കിലും മൂശേട്ടകളാണ് ചില മസറികൾ
രഘു ഓർത്തു ..
പണ്ടേ അവറ്റകളുടെ കൂടെ ജോലി ചെയ്തതിൻ്റെ തിക്താനുഭവങ്ങൾ തനിക്കുണ്ടല്ലോ..

വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കി.. രവി സാർ കൈയ്യിലൊരു സിഗരറ്റ് തിരുകി പുറത്തു പോവുകയാണ്.. പോകുന്നതിനിടെ തന്നോടായി പറഞ്ഞു.
രഘു ഒരു അഞ്ചു മിനുട്ട് ഇപ്പം വരാട്ടൊ ..
താഴെക്കുള്ള ഗോവണിപ്പടിക്കരികെ വിത്തളയിൽ തീർത്ത ഹാൻ്റ് റയിലിൽ മുറുകെ പിടിച്ച് കൊണ്ട് വലതു കൈയിലെ സിഗരറ്റ് ചുണ്ടിൽ തിരുകിക്കൊണ്ട് ലൈറ്ററിൽ നിന്ന് തീപകർന്ന് ആത്മാവിന് ശാന്തി നല്കുകയാണ് രവി സാർ..

രഘു ഓർക്കുകയാണ്..
ആരാണ് ഈ മനുഷ്യൻ ?
ഒരേ സമയം ചീറ്റപ്പുലിയായി ചാടി വീണ് കഴുത്തിൽ പിടിമുറുക്കാനും, അതേ പോലെ, പൂച്ചയെ പോലെ സ്നേഹം പ്രകടിപ്പിക്കാനും ഇദ്ദേഹത്തിന് എങ്ങിനെ കഴിയുന്നു?
വല്ലാത്ത സമസ്യ തന്നെ ...

അഞ്ചു മിനുട്ടിനകം തിരിച്ചു വന്ന രവി സാർ ചോദിച്ചു..

"രഘു നമുക്കൊന്ന് ഇരിക്കണം..
വീട്ടിൽ പോകാൻ തിരക്കൊന്നുമില്ലല്ലോ?"

ഉണ്ടെന്ന് പറഞ്ഞാലും രക്ഷയില്ല.. ഒരഞ്ചു മിനുട്ട് വരൂ എന്ന് പറഞ്ഞ് വിളിക്കും..
അദ്ദേഹത്തിൻ്റെ നിഘണ്ടുവിൽ അഞ്ചു മിനുട്ടെന്ന് പറഞ്ഞാൽ ഒരു മണിക്കൂർ എന്നാണർത്ഥം..
അതു കൊണ്ട് തന്നെ രഘു മുപടി ഒന്നും പറഞ്ഞില്ല..
***
രണ്ടു ദിവസം മുമ്പായിരുന്നു, ജോലിക്കിടെ, രേവതി നാട്ടിൽ നിന്ന് വിളിച്ചത്.. സാധാരണ ഡ്യൂട്ടി സമയങ്ങളിൽ അവളങ്ങിനെ വിളിക്കാറില്ല, അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ..
ഇരുപത്തിനാലു കൊല്ലങ്ങളിലായി തൻ്റെ ശീലങ്ങൾ അവളും അവളുടെ ശീലങ്ങളുമായി താനും സമരസപ്പെട്ട് പോവുകയാണല്ലോ..
ടെണ്ടർ സബ്മിഷൻ്റെ തിരക്കിലായതിനാൽ ആദ്യ തവണ അവൾ വിളിച്ചപ്പോൾ ഗൗനിച്ചില്ല.. രമിത് പറഞ്ഞതുമാണ് ഫോണെടുക്കാൻ, രണ്ടാമതും അവൾ വിളിച്ചു..
തെല്ലു ഈർഷ്യയോടെയാണ് താൻ ഫോൺ എടുത്തത്..

"എന്താടീ... ഞാൻ നല്ല തിരക്കിലാണ്
നീ കാര്യം പറയൂ..

രഘുവിൻ്റെ സ്വഭാവം നന്നായറിയുന്നതിനാൽ രേവതി പറഞ്ഞു
അതു രഘുവേട്ടാ.. കഴിഞ്ഞാഴ്ച കീർത്തൂനെ പെണ്ണുകാണാൻ വന്നവൻ്റെ അമ്മാവനും, അളിയനും ഇവിടെ വന്നിട്ടുണ്ട് .. അവർക്ക് അവളെ വളരെ ഇഷ്ടമായി പോലും..കീർത്തൂനും അവനെ ഇഷ്ടാണെന്ന് പറഞ്ഞിരുന്നു..
ചെറുക്കൻ ആർമിക്കാരനായത് കൊണ്ട് കല്യാണം എത്രയും വേഗം വേണമെന്നാണ് അവരുടെ ഡിമാൻ്റ് .. സ്ത്രീധനമൊന്നും അവർ ആവശ്യപ്പെടുന്നില്ലെന്നും പറഞ്ഞു..
നമ്മുടെ ഭാഗത്തുനിന്ന് സമ്മതം മൂളുകയാണെങ്കിൽ വിവാഹ നിശ്ചയവും, കല്യാണവും പെട്ടെന്ന് നടത്താമെന്നാണ് അവര് പറയുന്നത് ..

ഇത്രയും കേട്ടതോടെ രഘുവിന് എന്താണ് മറുപടി പറയേണ്ടതെന്ന നിശ്ചയമില്ലാതായി..
ഒരു നിമിഷം ആലോചിച്ചു കൊണ്ട് രഘു മറുപടി കൊടുത്തു..
ശരി.. നിനക്കും സമ്മതമെങ്കിൽ എനിക്കും പ്രശ്നമില്ല... എല്ലാം നമ്മുടെ മോളുടെ ഭാവിക്ക് വേണ്ടിയല്ലേ..
ജാതകപ്പൊരുത്തം നോക്കണ്ടേ? രേവതി ചോദിച്ചു..
മനപ്പൊരുത്തത്തിൽ വലിയ പൊരുത്തമുണ്ടോ? രേവതി പറഞ്ഞു രഘുവേട്ടാ, ഇതാ ഞാൻ ചെറുക്കൻ്റെ അമ്മാവന് ഫോൺ കൊടുക്കാം ..
നിങ്ങൾ സംസാരിക്കൂ..
രഘു കാതോർത്തു..
മറുതലക്കൽ സൗമ്യതയോടെ, പതിഞ്ഞ സ്വരം..

"ഹലോ.. "

ഞാൻ വാസുദേവൻ അടിയോടി.. ചെറുക്കൻ്റെ അമ്മയുടെ മുത്ത സഹോദരൻ , അതായത് വല്യമ്മാവൻ..
ഞാൻ മാനദേവൻ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററാണ്..
ചെറുക്കൻ്റെ അച്ഛനും ആർമിയിലായിരുന്നു ..
കാർഗിൽ യുദ്ധത്തിൽ മരിച്ച വീര സൈനികൻ രാധാകൃഷ്ണനെ കേട്ടിട്ടുണ്ടാവും..
ഞാൻ കാര്യത്തിലേക്ക് കടക്കാം ..
നിങ്ങൾക്കും കല്യാണത്തിന് ഇഷ്ടമായ സ്ഥിതിക്ക് നമുക്കത് അങ്ങട് നടത്താം അല്ലേ?
രഘു പറഞ്ഞു ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല.. ഇനി നിങ്ങൾക്ക് നാൾ പ്പൊരുത്തമൊക്കെ നോക്കണമെങ്കിൽ ആവാം കേട്ടോ..

ചെറുക്കൻ്റെ അമ്മാവൻ പറഞ്ഞു
മോളുടെ നക്ഷത്രവും സമയവും നോക്കി ഞാൻ തന്നെ ഒന്ന് ഗണിച്ചെടുത്തിട്ടുണ്ട് .. അല്പസ്വല്പം ജ്യോതിഷം അറിയാവുന്നതുകൊണ്ട് ഒന്നു നോക്കാമെന്ന് വച്ചതാ..
മോൾക്ക് മധ്യമരജു ദോഷമുണ്ട്.. എന്നാൽ ചെറുക്കൻ്റെ നക്ഷത്രവുമായി ദീർഘപ്പൊരുത്തം കാണുന്നുമുണ്ട്.. ആയതിനാൽ പ്രശ്നമില്ല..
വാസുദേവൻ മാഷ് തൻ്റെ പാണ്ഡിത്യം പുറത്തെടുത്തു..

എങ്കിൽ എല്ലാവർക്കും സൗകര്യമുള്ള ഒരു ഞായറാഴ്ച വിവാഹ നിശ്ചയം നടത്തിയാലോ?
രഘു സമ്മതം മൂളി..

ഇനിയുള്ള കടമ്പ രവി സാറിൻ്റെ സമ്മതം വാങ്ങിക്കുക എന്നുളളതാണ്...

രണ്ടു ദിവസമായി താൻ അവസരത്തിനായി കാത്തു നില്ക്കുന്നു ..
കഴിഞ്ഞ രണ്ടു ദിവസമായി ആശാൻ നല്ല കലിപ്പിലാണ് ..
അതു കൊണ്ട് തന്നെ അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ..
രവി സാർ പലതും ചോദിച്ചു കൊണ്ടിരുന്നു.. താൻ യാന്ത്രികമായി അതിനൊക്കെ ഉത്തരവും കൊടുത്തു..
തൻ്റെ ചിന്ത മുഴുവൻ കർത്തു നെറെ വിവാഹകാര്യത്തിലാണ്..
രഘു, രവി സാറിനെ ഒന്നു പാളി നോക്കി..
സാർ ഒരു എൻജിനീറിങ്ങ് ഡ്രോയിങ്ങ് വിശദമായി ചെക്കു ചെയ്യുകയാണ്..
അപ്പോഴാണ് രവി സാറിൻ്റെ ഭാര്യ സുമതി മേഡം
ഡോർ തുറന്ന് അകത്തേക്ക് വന്നത്
മെയിൻ ഓഫീസിൽ നിന്ന് വരുന്ന വഴിയാകണം .. രാത്രി എട്ടര കഴിഞ്ഞിട്ടും ഓഫീസിൽ നിന്ന് ഇറങ്ങാത്തതിൻ്റെ നീരസം മേഡത്തിൻ്റെ മുഖഭാവം കണ്ടാലറിയാം ..
മേഡം രഘുവിനോട് പറഞ്ഞു..
രഘുന് പറഞ്ഞൂടെ, തൻ്റെ സാറിനോട് നേരത്തിനം, കാലത്തിനും വീട്ടിലെത്താൻ...

രവി സാർ ഒന്ന് മൂളിയതിനു ശേഷം രഘുവോട് സബ്മിഷനെ കുറിച്ച് എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു....
സുമതി മേഡം വീണ്ടും രഘുവോട് പറഞ്ഞു... മതി രഘുവീട്ടിപ്പോകാൻ നോക്ക്..
നല്ല കഥയായി മേഡം,
ഒരഞ്ചു മിനുട്ടെന്ന് പറഞ്ഞിട്ട് ഇപ്പോൾ തന്നെ ഇരുപത് മിനുട്ടായി ..

രഘു കരുതി..
ഇതു തന്നെ നല്ല അവസരം ലീവിൻ്റെ കാര്യം അവതരിപ്പിക്കാൻ..
മാഡത്തിൻ്റെ സാന്നിദ്ധ്യം ശ്രദ്ധിക്കാതെ രവി സാർ തുടർന്നു ..

രഘു, അൽ ബിദ ടവറിൻ്റെ സബ്മിഷൻ നാളെ ചെയ്യണ്ട .. ഫൈനൽ ക്വാണ്ടിറ്റിയിലും പ്രയിസിലും മാറ്റം വരുത്തണം.. ഇതു നമ്മുടെ പ്രസ്റ്റീജ് ഇഷ്യൂ ആണ് ..
നാളെ ക്യൂപിയുമായി ജി എമ്മും,എം ഡി ക്കും ക്ലയൻ്റ് മീറ്റിങ്ങുണ്ട്, അതു കഴിഞ്ഞു അവർ നാലു മണിക്കെത്തും.. അപ്പോൾ നമുക്ക് അവരുമായി ഡിസ്കസ് ചെയ്ത് തീരുമാനിക്കാം കേട്ടോ..
രവി സാർ പിന്നെയും എന്തൊക്കെയോ സംസാരം തുടർന്നപ്പോൾ മേഡം വീണ്ടും ഇടപെട്ടു.

മതി... ഇന്നിനി ഇത്രയും മതി.. വരൂ നമുക്ക് പോവാം..
അതു കേട്ടുപ്പാൾ
മേഡത്തിനെ നോക്കി ചിരിച്ചു കൊണ്ട് രവി സർ പറത്തു, ശരി എങ്കിൽ ഇറങ്ങിയേക്കാം ..
രഘുവിന് അപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്,
സാറിനോട് ഒരു കാര്യം പറയാറുണ്ടായിരുന്നു ..
മുഖവുരയോടെ രഘു തുടർന്നു ..

സാർ, എൻ്റെ മോൾക്ക് രണ്ടു ദിവസം മുന്നെ ഒരു അന്വേഷണം വന്നിരുന്നു..
ഇരുകൂട്ടർക്കും ഇഷ്ടമായി .. ചെറുക്കന് ആർമിയിലാണ് ജോലി..
ചുരുങ്ങിയ ദിവസമേ അവധിയുള്ളൂ.. ആയതിനാൽ എത്രയും വേഗം കല്യാണം നടത്തണമെന്നാണ് പറയുന്നത് .. കഴിവതും വരുന്ന ഞായറാഴ്ച വിവാഹ നിശ്ചയവും, തുടർന്ന് അടുത്ത ദിവസം തന്നെ കല്ലാണവും എന്നാണ് പറയുന്നത് .. അതിനാൽ ഒരു മാസത്തെ ലീവ് തരണം സർ..

മേഡത്തിനെ നോക്കി രഘു അങ്ങിനെ പറഞ്ഞപ്പോൾ മേഡവും സപ്പോർട്ട് ചെയ്തു ..
രവിസർ ഒന്നാലോചിച്ചു കൊണ്ട് തുടർന്നു...

രഘു ഒരു കാര്യം ചെയ്യ്..
അത്താഴ്ചയിലെ സൺഡേ എന്നല്ലേ പറഞ്ഞത് .. ഇന്ന് സാറ്റർഡേ, വരുന്ന തേർസ്ഡേ ഇവനിങ്ങിൽ പൊക്കോളൂ.. അതാവുമ്പോ, ഫ്രൈഡേയും, സെക്കൻറ് സാറ്റർഡേയും അവധിയാണല്ലോ..അങ്ങിനെ വരുമ്പം സൺഡേ ഒരു ദിവസം ലീവെടുത്താൽ മതി.. മൺഡേ ഇവിടെ തിരിച്ചു വരിക.. എന്നിട്ട് വേണമെങ്കിൽ മാറിയേ ജിൻ്റെ അടുപ്പിച്ച ദിവസത്തിന് പോയിട്ട് ഒരാഴ്ച ലീവെടുത്തോളൂ.. അതല്ലാതെ ഒരു തരത്തിലും ഇപ്പോൾ ലീവ് തരാനൊക്കൂല.. "

രഘു പ്രതീക്ഷിച്ചത് തന്നെയാണ്
ഉത്തരം കിട്ടിയതെങ്കിലും ഒരിക്കൽ കൂടി താണുകേണപേക്ഷിച്ചു ..

ശാന്തനായിരുന്ന രവി സാർ ചൂടായി കൊണ്ട് പറഞ്ഞു ..
കമ്പനി മൊത്തം ഷട്ട്ഡൗൺ ചെയ്യാൻ നോക്കുവാ.. നമുക്ക് വീണു കിട്ടിയ കച്ചിതുരുമ്പാണ് ഈ ടവർ വർക്കിൻ്റെത്..
രഘു കൊച്ചു കുഞ്ഞുങ്ങളെ പോലെ സംസാരിക്കരുത്..

അദ്ദേഹം അല്ലം സ്വരം മയപ്പെടുത്തിക്കൊണ്ട് തുടർന്നു ..
ഒരു മാസം കഴിഞ്ഞാൽ താൻ ഒരു മാസത്തെ അവധിയെടുത്തോളൂ.... ഇപ്പോൾ ഇങ്ങനെ ചെയ്യൂ..
രഘു പിന്നെ ഒന്നും മിണ്ടാൻ നില്ക്കാതെ, രവി സാറും മാഡവും ഇറങ്ങുമ്പോൾ കൂടെ ഇറങ്ങി തൻ്റെ ക്യാബിനിൽ ചെന്നു ..
ചെയറിൽ ഇരുന്ന് സ്പടികക്കുപ്പിയിൽ നിന്ന് തണുത്ത വെള്ളമെടുത്ത് കുടിച്ചു ..

കമ്പ്യൂട്ടർ ഓഫ് ചെയ്തു വണ്ടിയുടെ ചാവിയെടുത്തു പുറത്തിറങ്ങി..

ഡിക്കിയിൽ സൂക്ഷിച്ചിരുന്ന കിങ്ങ് ഫിഷറിൻ്റെ രണ്ടു ബിയർ ക്യാനുകൾ എടുത്ത് ഡാഷ് ബോർഡിൽ വച്ചു.. റൂമിൽ പോയി രണ്ടും അകത്താക്കി ഉറങ്ങണം.. എന്നാലേ കലിപ്പ് മാറൂള്ളൂ..

ഗൾഫ് കാരൻ്റെ ദുര്യോഗം.. എന്ന് മനസ്സിൽ പ്രാകിക്കൊണ്ട് വണ്ടി മുന്നോട്ടെടുത്തു ..
തുമാമയിലേക്ക് പോകേണ്ട രണ്ടാമത്തെ സിഗ്നലിൻ്റെ അടുത്തെത്തിയപ്പോൾ വണ്ടി ഒന്ന് വിളി.. മനസ്സിനെ സ്വയം നിയന്ത്രിച്ചു.
റൂമിലെത്തിയ ഉടൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു ..

നെടുമ്പാശ്ശേരിയിലേക്ക് താഴത്തെ ശാന്തേടത്തീടെ മകൻ ദീപുവിനെ വണ്ടിയുമായി എയർപ്പോർട്ടിൽ ചെല്ലാൻ രേവതിയോട് വിളിച്ചു പറഞ്ഞു... റൂമിൻ്റെ എതിർവശത്തുള്ള കഫ്റ്റേരിയിൽ രണ്ടു സാൻ്റ്വിച്ചിന് ഓർഡർ ചെയ്ത് രഘു ബിയർ ക്യാനിൻ്റെ കേപ്പ് ഓപ്പൺ ചെയ്ത് സ്വിപ്പ് ചെയ്യാൻ തുടങ്ങിയപ്പോഴേക്കം സാൻ്റ്വിച്ചമായി ഡെലിവറി ബോയ് എത്തി ..
പലതും ആലോചിച്ചു കൊണ്ട് ഒരു സാൻ്റ്വിച്ചും രണ്ട് ബിയറും അകത്താക്കി..

സുഖായിട്ട് ഒന്ന് മയങ്ങി..
മയക്കത്തിൽ എന്ന് ഉണർന്നത് പിറ്റേന്ന് കാലത്ത് നാല് മണിക്കാണ്.. അപ്പോഴാണ് ഓർത്തത് താൻ രാത്രിയിൽ ഡ്രസ്സ് പോലും മാറ്റാതെയാണല്ലോ ഉറങ്ങിയതെന്ന് ..

തലക്കകത്തെ ഭാരം കൂടി വന്നത് കാര്യമാക്കാതെ പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് നന്നായൊന്നു കുളിക്കുകയും, ചൂടോടെ ഒരു കട്ടൻ ചായ കുടിക്കുകയും ചെയ്തപ്പോൾ നല്ല  ഉന്മേഷം ലഭിച്ചു..
കാലത്ത് ഉപ്പുമാവുണ്ടാക്കി .. ഒരു ഏത്തപ്പഴവും ചേർത്ത് കഴിച്ചു കൊണ്ടിരിക്കയാണ് ഫോൺ ബെല്ലടിച്ചത് ..

ഫോൺ എടുത്തപ്പോൾ നടുക്കുന്ന വാർത്തയാണ് കേട്ടത്..
എച്ച് ആറിലെ, പി ആർ ഒ , സുദീപായിരുന്നു മറുതലക്കൽ ..

രഘു സാറേ ഒരു കാര്യം പറയാനാ വിളിച്ചത്..
ഇന്നലെ രാത്രി ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ രവി സാറിൻ്റെ വണ്ടിയിൽ ഒരു ആഫ്രിക്കക്കാരൻ്റെ വണ്ടി വന്നിടിച്ചു.. സാറിൻ്റെ കാലിന് ഫ്രാക്ടറുണ്ട്.. മേഡത്തിന് കാര്യമായൊന്നും പറ്റിയില്ല..

മേഡം സാറിനെ രാത്രിയിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നാണ് പറഞ്ഞത് ..
അപ്പോഴാണ് രഘു മൊബൈലിൽ കാൾ ലിസ്റ്റ് ശ്രദ്ധിച്ചത് ..
ശരിയാണ് മാഡം വിളിച്ചിരുന്നു.. മൂന്നു തവണകളിൽ ..

താൻ നല്ല ഫിറ്റായിരുന്നെന്ന് സുദീപിനോട് പറഞ്ഞില്ല.''
രഘുവിൻ്റെ മനസ്സിലൊരു കൊള്ളിയാൻ മിന്നി ..
ദൈവമേ എൻ്റെ നാട്ടീപ്പോക്ക് ..

ഉടനെ രവി സാറിൻ്റെ മൊബൈലിലേക്ക് ഡയൽ ചെയതപ്പോൾ സ്വിച്ച്ഡ് ഓഫ് എന്ന കിളിമൊഴി കേട്ടപ്പോൾ മേഡത്തിനെ വിളിച്ചു..
രണ്ടാമത്തെ റിങ്ങിൽ മേഡം ഫോണെടുത്തു
ഞാൻ ഇന്നലെ ഒത്തിരി ട്രൈ ചെയ്തു രഘുവിനെ കിട്ടിയില്ല..
ഫോൺ സൈലൻറ് മോഡിലായിപ്പോയി മേഡം എന്ന് രഘു കള്ളം പറഞ്ഞു..
രഘു ചോദിച്ചു..
മേഡം സാറിന് എങ്ങിനെയുണ്ട്.?
തുടയെല്ലിന് ഫ്രാക്ടറുണ്ട് രഘു .. പിന്നെ താടിയെല്ലിനും ചതവുണ്ട് .. സംസാരിക്കാനും ബുദ്ധിമുട്ടാണ്..
ഇപ്പോൾ സാർ ഹമദിലാണുള്ളത്..
ഒരാഴ്ച കിടക്കേണ്ടി വരും പോലും..
അതു കഴിഞ്ഞാലും കുറച്ചു റസ്റ്റ് വേണ്ടി വരും..
മേഡം സാറിനെ വിളിച്ചിട്ടു കിട്ടുന്നില്ല ..
രഘു, സത്യം പറഞ്ഞാ, വണ്ടീടെ അവസ്ഥ കണ്ടാൽ ഞങ്ങളാരും ജീവനോടെ ഉണ്ടെന്ന് തോന്നില്ല .. അമ്മാതിരി ഇടിയായിരുന്നു അവന്മാരുടെത് ..
അതിലിടെ സാറിൻ്റെ മൊബൈലും തരിപ്പണമായി ..
മാഡം എനിക്കൊന്ന് സാറിനെ കാണാൻ പറ്റുമോ?

ഇപ്പോൾ പറ്റുമെന്ന് തോന്നുന്നില്ല രഘു ..
ജി.എം.ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ..
ജി.എം.രഘുവിനെ വിളിക്കുമായിരിക്കും ..
മേഡം പറത്തുനിറുത്തി...

ഏതാണ്ട് പത്തു മണിയോടെ ജി.എം രഘുവിനെ വിളിച്ചു..

ഹലോ സർ..

രഘു, രവിയുടെ കാര്യം താൻ അറിഞ്ഞിരിക്കുമല്ലോ..
നിങ്ങൾ നാട്ടിൽ പോകുവാൻ ഉദ്ദേശിക്കുന്നെന്ന് കേട്ടു ..

ബൈ, ദ ബൈ, അൽബിദ ടവർ നമ്മുടെ പ്രസ്റ്റീജ് ഇഷ്യൂ ആണെന്നറിയാലോ, രവി ഇപ്പോൾ ഹോസ്പിറ്റലിൽ ആയതിനാൽ താൻ ടെൺഡർ മീറ്റിങ്ങിൽ വന്നേ പറ്റൂ.. അതു കൊണ്ട് നാട്ടിൽപ്പോകുന്നത് മാറ്റി വക്കണം എന്ന് പറയാനാ ഞാൻ വിളിച്ചത്..

രഘുവിൻ്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറിയെങ്കിലും മറുപടി ഒരു മൂളലിൽ ഒതുക്കി ..
തൻ്റെ മുഖഭാവം കണ്ടിട്ടാവണം ഏതോ സംശയം ചോദിക്കാൻ വന്ന രമിത് പെട്ടെന്ന് പിന്മാറി...
എങ്കിലും രഘുവിട്ടില്ല ..
എന്താടോ?
ആരോടൊക്കെയോ ഉള്ള ദേഷ്യം രമിതിനോട് തീർത്തു..

ഈ യാളൊന്നും നേരെ ചൊവ്വേ പണി ചെയ്തിരുന്നെങ്കിൽ ഈ ഡൗട്ട് ചോദിച്ച് വരേണ്ട ആവശ്യമുണ്ടായിരുന്നോ?

സാധാരണ സൗമ്യതയിൽ സംസാരിക്കാറുള്ള തൻ്റെ ഇന്നത്തെ ദേഷ്യം കണ്ടിട്ടാവണം രമിത് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി..
രഘു രേവതിയെ വിളിച്ച് തൻ്റെ അവസ്ഥ പറഞ്ഞു...
രേവതി പറഞ്ഞു.. സാരമില്ല രഘുവേട്ടൻകല്യാണത്തിന് എത്തിയാൽ മതി ,കല്യാണ നിശ്ചയത്തിൻ്റെ കാര്യങ്ങൾ ഞാൻ കൈകാര്യം ചെയ്തോളാം...
പിന്നെ വല്യേട്ടനും അടുത്തു തന്നെ ഉണ്ടല്ലോ..
അതെ രഘു ഓർത്തു ..

രേവതിയുടെ മൂത്ത ചേട്ടൻ രാമകൃഷ്ണൻ നാട്ടിലെത്തിയത് വലിയ അനുഗ്രഹം തന്നെ ..

ഉടനെ തന്നെ എച്ച് ആറിൽ വിളിച്ച് ടിക്കറ്റ് കേൻ സൽ ചെയ്യിച്ചു..
യാന്ത്രികമായി തൻ്റെ പ്രവൃത്തികളിൽ വ്യാപൃതനാണെങ്കിലും, രഘുവിൻ്റെ ഉള്ളം തേങ്ങിക്കൊണ്ടിരുന്നു..
വിവാഹ നിശ്ചയം ലൈവ് വീഡിയോയിൽ കണ്ടു ..
തൻ്റെ സ്ഥാനത്ത് രേവതിയുടെ മുത്ത സഹോദരൻ രാമകൃഷ്ണൻ ചെറുക്കൻ്റ അമ്മാവൻ വാസുദേവൻ അടിയോടിയുമായി വിവാഹസന്ധി ചെയ്യുന്നു..

തൻ്റ അഭ്യർത്ഥന മാനിച്ച് കല്യാണം ഒരു മാസം കഴിഞ്ഞ്
വരുന്ന മാർച്ച് 29 ഞായറാഴ്ച
കൈലാസം ഓഡിറ്റോറിയത്തിൽ വച്ച് നടത്താമെന്ന് തീരുമാനിച്ചു..

ആയിരം പേർക്കുള്ള സദ്യക്ക് പപ്പേട്ടനെ വിളിച്ച് ഏർപ്പാടാക്കി ..
തൻ്റെ അയൽവാസിയും ഉറ്റ സുഹൃത്തുമായ രമേശനെ വിളിച്ച് സ്വർണ്ണവും, വസ്ത്രങ്ങളെടുക്കാനും, കല്യാണക്കുറി തയ്യാറാക്കാനും  ഏർപ്പാടാക്കി .. രേവതിയോടൊപ്പം സരസ്വതി കുഞ്ഞമ്മ സദാ സമയം സഹായത്തിനുണ്ട്..
മകൻ അശ്വന്ത് എക്സാം കഴിഞ്ഞാൽ അവനും എത്തും ..

അശ്വന്ത്, മെഡിസിന് പഠിക്കുകയാണ് അങ്ങ് ചൈനയിൽ ഷാൻഹായ് എന്ന സ്ഥലത്ത് ..
കഴിഞ്ഞാഴ്ച വിളിച്ചപ്പോൾ അവൻ പറയുകയുണ്ടായി..

അച്ഛാ.. ഇവിടെ വുഹാനിൽ കൊറോണ എന്ന പുതിയ തരം വൈറസ് വല്ലാത്ത ഭീഷണി പരത്തുന്നുണ്ട്.. വുഹാനിൽ മാത്രം രണ്ടായിരത്തിലധികം പേർക്ക് ഈ രോഗം പിടിപ്പെട്ടിട്ടുണ്ട് .. ചൈന മൊത്തം ഭീതിയിലാണ് ..
പനിയും, ജലദോഷവും വന്ന് തൊണ്ടവേദനയും പിന്നെ സന്ധിവേദനയും അങ്ങിനെ രോഗിയെ തളർത്തുമത്രേ...

താൻ ചോദിച്ചു..
മോനുള്ളിടത്ത് എങ്ങിനെ?
ഇവിടം ഇപ്പോൾ സേഫ് ആണച്ഛാ.
സമൂഹ വ്യാപനം നടന്നിട്ടില്ല ..
സർക്കാരിൻ്റെ ഭാഗത്തുനിന്ന് ബോധവത്കരണം തുടങ്ങിയിട്ടുണ്ട് ..
ശരി മോനേ സൂക്ഷിക്കണം കേട്ടാ..
****
രാവിലെ ഏഴ് മണിക്കെത്തിയാൽ രാത്രി ചുരുങ്ങിയത് എട്ടു മണി വരെയെങ്കിലും ജോലിയിൽ മടുപ്പില്ലാതെ ചെയ്തു കൊണ്ടിരുന്ന തനിക്കിപ്പോൾ മിനുട്ടുകളും, മണിക്കൂറുകളും ഇഴഞ്ഞു നീങ്ങുന്നതായി തോന്നുന്നു..
അപകടം മൂലമുണ്ടായ ഒടിവും ചതവും ഭേദമായി, ഓഫീസിൽ തിരിച്ചെത്തിയ രവി സാറും പറഞ്ഞു..
രഘുവിന് പഴയ സ്മാർട്ട്നെസ്സ് ഇപ്പോൾ കാണുന്നില്ലെന്ന് ..
മോളുടെ കല്യാണമിങ്ങടുത്തു വരികയല്ലേ സാർ.. അതിൻ്റെ ടെൻഷനാണേ..

താൻ ടെൻഷനാകാതെടൊ ..
ഒക്കെ ശരിയാകും..
ഡോണ്ട് ബി പാനിക് ..
ബീ കൂൾമാൻ ..

രവിസർ തോളിൽ തട്ടി ആശ്വസിപ്പിച്ചു...
ഒരു പെൺകുഞ്ഞിൻ്റ കല്യാണം നടത്താനുള്ള തത്രപ്പാട് രവി സാറിനെന്തറിയാൻ..
അദ്ദേഹത്തിന് ഒറ്റ ആൺതരിയല്ലേ ഉള്ളൂ..
രഘു കലണ്ടറിലേക്ക് നോക്കി ഇന്ന് മാർച്ച് 8 കൃത്യം ഇരുപത് ദിവസമേ ബാക്കിയുള്ളൂ.
രേവതി നാട്ടിൽ നിന്ന് വിളിക്കുമ്പോഴൊക്കെ ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് അറിയിക്കുന്നത് ..

രമിത്തിൻ്റെ ഫോൺ ശബ്ദിക്കുന്നത് കേട്ടപ്പോഴാണ്, ഇന്ന് രേവതി വിളിച്ചില്ലല്ലോ എന്നോർത്തത്...
സീറ്റിൽ ചാരിയിരുന്ന് ഒന്ന് നടുനിവർന്നിരിക്കുമ്പോഴാണ് സീന കടന്നു വന്നത്..

രമിതിനോട് പറയുന്നത് കേട്ടു ..
ഈയിടെയായി രഘുവേട്ടൻ ഇവിടെ ഒന്നുമല്ല .. ആളങ്ങ് നാട്ടിലെത്തിന്നാ തോന്നണെ..
ശരിയാ മേഡം എനിക്കും തോന്നി..
രഘുവിന് ചെറുതായി ദേഷ്യം വന്നു..

തന്നെടാ.. തന്നെ ..

എന്നിട്ടല്ലെ ഇന്നലെ രാത്രി 12 വരെ ഇരുന്നത് ..
നിന്നോടടക്കം പറഞ്ഞതല്ലേ സാറ് ഇരിക്കാൻ
ഏതോ കള്ളകാമുകിയോട് കൊഞ്ചാനല്ലേ നീയൊക്കെ ആറരയായപ്പോഴേക്കും മണ്ടിയത്..
രംഗം ശരിയല്ലെന്ന് കണ്ട് സീന സ്ഥലം കാലിയാക്കി..

ടേപ്പിൽ നിന്ന് വെള്ളം ചീറ്റുന്നതു പോലെ നിറുത്താതെ പിറുപിറുത്തു കൊണ്ടിരുന്ന രഘുവിന് രേവതിയുടെ കാൾ വന്നപ്പോഴാണ് സമാധാനമായത്..

ആ സമാധാനം അധിക സമയം നീണ്ടില്ല ..

"രഘുയേട്ടാ അശ്വന്ത് വിളിച്ചിരുന്നു.. ഡെൽഹിയിലേക്ക് തിരിച്ചിട്ടുണ്ടത്രെ..
അവനാകെ പേടിച്ചിരിക്കുകയാ .
കീർത്തൂൻ്റെ കല്യാണത്തിന് പങ്കെക്കാനാവില്ലെന്നാ തോന്നണെ.."

നാട്ടിലെത്തിയാൽ പതിനാലു ദിവസം ക്വാറൻ്റെ നിൽ കഴിയേണ്ടി വരും പോലും.. ഇന്നിപ്പോൾ തീയ്യതി 14 ആയില്ലേ..

അവൻ നാട്ടിലെത്തിയാൽ മേലെ വീട്ടിൽ കഴിയട്ടെ.. അവിടെ ജാനകി കുഞ്ഞമ്മ നോക്കിക്കോളും..

രഘുവേട്ടൻ 18 ന് യാത്ര തിരിക്കുമല്ലോ അല്ലേ?
ശരിയെടി .. സമാധാനപ്പെട് നമുക്ക് നോക്കാം..
ഞാൻ പിന്നെ വിളിക്കാം.. ഇത്തിരി തിരക്കിലാണ് ..

അൽ ബിദ ടവറിൻ്റെ ടെൺഡർ സബ്മിഷൻ കഴിഞ്ഞ് കറാമയിൽ നിന്ന് സംതൃപ്തമായ മനസ്സോടെ നെരെ മത്താർ ഗതീമിലേക്ക് വണ്ടി വിട്ടു..

ലുലുവിൽ കയറി, നാട്ടിലേക്ക് പോവുമ്പോൾ വല്ലതും കൊണ്ടു പോകണ്ടേ..
എത്ര തവണ പ്രവാസികൾ നാട്ടിൽ പോകുമ്പോൾ ഭാണ്ഡം പേറുന്നു
ഇത്തിരിയെങ്കിലും സാധനങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാത്തവൻ ഗൾഫ് പ്രവാസികളിൽ ഉണ്ടാവില്ല..

പാർക്കിങ്ങ് ഏറിയയിൽ വണ്ടി ഒതുക്കുമ്പോഴാണ് ഓഫീസിൽ നിന്ന് സീനയുടെ വിളി വന്നത്...

രഘുവേട്ടൻ എവിടെയാ?
എന്താ സീനേ..
സാറിനോട് പറഞ്ഞിട്ടാണല്ലോ ഞാൻ ഇറങ്ങിയത്..
രഘുവേട്ട, അതല്ല ..
നിങ്ങൾ മൊബൈലിൽ ന്യൂസ് കാണൂ..
എന്താ കാര്യം സീനേ..
മനപുഷ്യനെ ടെൻഷനടിപ്പിക്കാതെ കാര്യം പറയൂ...

അതേ.. ഗൾഫിൽ എല്ലായിടത്തും കൊറോണ പടരുന്നുണ്ട് പോലും..
ഇവിടെയും വലിയ പ്രശ്നമാണ് പോലും.

മാത്രമല്ല, ഇന്ത്യയുൾപ്പടെ നാല്പതോളം രാജ്യങ്ങളിലേയ്ക്ക് വിമാന സർവ്വീസുകൾ നിറുത്തുന്നു .. നാട്ടിൽ നിന്ന് ഒരറിയിപ്പ് ലഭിക്കും വരെ ഇങ്ങോട്ടേക്ക് വരാനും സാധിക്കില്ലെന്നും വാർത്തയിൽ കാണിക്കുന്നുണ്ട്..
രഘു ഉടനെ മൊബൈലിൽ നോക്കി..
സംഗതി സത്യമാണ്..

ഇതിപ്പോ .. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണു എന്ന സ്ഥിതിയിലായല്ലോ ദൈവമേ..

തൻ്റെ നാട്ടിൽ പോക്ക് ..?
കീർത്തൂൻ്റെ കല്യാണം ?

ഓരോന്നും ആലോചിച്ച്, ആലോചിച്ച് ചെറുതായി തലകറക്കം തോന്നിയപ്പോൾ കാർപ്പാർക്കിങ്ങ് ഏരിയയിലെ കൈവരിയിൽ മുറുകെ പിടിച്ചു...

പ്രതീക്ഷിച്ചതു പോലെ രേവതിയുടെ വിളിയും പിന്നാലെ എത്തി..
രഘുവേട്ട, നിങ്ങളറിഞ്ഞോ?
രേവതി കരയുകയാണ് ..
നീ കരയാതെ പെണ്ണെ ..

നമുക്ക് ഒന്നും ചെയ്യാനാകില്ലല്ലോ ..
ഞാനൊന്ന് ചെറുക്കൻ്റെ അമ്മാവനെ വിളിക്കട്ടെ..

കല്യാണം മാറ്റാൻ വല്ല വഴിയുമുണ്ടോ എന്ന്?

ഉടനെ രഘു, കല്യാണ ചെറുക്കൻ്റ അമ്മാവൻ ,വാസുദേവൻ മാഷിന് ഫോൺ ചെയ്തു ..
മാഷേ .. ഞാനെന്താ പറയേണ്ടത് ചോദിക്കേണ്ടത് എന്ന് നിശ്ചയമില്ലാണ്ടിരിക്കുകയാണ്..

കല്യാണം കുറച്ച് മാസങ്ങളിലേക്ക് നീട്ടി വക്കാനാകുമോ?

വാസുദേവൻ മാഷു പറഞ്ഞു ..
നിങ്ങളെ അങ്ങോട്ടു വിളിക്കുവാൻ തുടങ്ങുകയായിരുന്നു ഞങ്ങൾ
താങ്കൾക്ക് ഈ സമയത്ത് വരാനൊക്കുമോ? ഇല്ലല്ലോ?

പറയുന്നതിൽ ഖേദം തോന്നരുത് ..
കല്യാണം നീട്ടി വക്കാൻ ഒരു തരത്തിലും നിർവ്വാഹമില്ല..

ഒരാഴ്ചക്കകം ഇവിടെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമത്രെ.. അതിന് മുമ്പ് ചെറുക്കന് ഡൽഹിയിലെത്തണം .. പഞ്ചാബിലോ മറ്റോ ആണ് പോസ്റ്റിങ്ങ്..

കേരളത്തിൽ ഇപ്പോഴെ തികഞ്ഞ ജാഗ്രതയിലാണ്..
ആയതിനാൽ നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ മറ്റെന്നാൾ ഒരു ശുഭമുഹൂർത്തമുണ്ട് .. രാവിലെ പതിനൊന്നരക്കും, പന്ത്രണ്ടിനും മുൻപേ
രു നാലഞ്ചു പേരും നിങ്ങടെ ഭാഗത്തു നിന്നും അതേപോലെ ചുരുക്കം പേർ ചേർന്ന് താലികെട്ടു നടത്താം.... മറ്റു ചടങ്ങുകൾ തല്ക്കാലം ഒഴിവാക്കാം.. അവന് മോളെ കൂടെ കൂട്ടിപ്പോവാനും ആഗ്രഹമുണ്ടെന്നും പറഞ്ഞു..
ബാക്കിയൊക്കെ നിങ്ങടെ ഇഷ്ടം.. അദ്ദേഹം പറഞ്ഞു നിറുത്തി.

രേവതിയെ തിരിച്ചുവിളിച്ചപ്പോഴും അവൾ കരച്ചലിൽ തന്നെ ..

നീയൊരു തീരുമാനം പറയൂ പെണ്ണേ.
താൻ ആവർത്തിച്ചു ചോദിച്ചു..
കീർത്തു ഇടയിൽ കയറിപ്പറയുകയാണ് ..

"അച്ഛന് പങ്കെടുക്കാൻ പറ്റാത്ത കല്യാണം ഇപ്പോ വേണ്ടച്ഛാ.. "
താൻ പറഞ്ഞു..
വിഡ്ഡിത്തം പറയാതെ കുട്ടീ..
കല്യാണം എന്ന് പറയുന്നത് ജന്മത്തിൽ ഒരിക്കൽ നടക്കുന്നതാണ് ..
ദൈവം കാണിച്ചു തന്ന വഴി മടക്കരുത്..
ആരാ പറഞ്ഞേ അച്ഛൻ പങ്കെടുക്കില്ലെന്ന് ..
എൻ്റെ മോളുടെ കഴുത്തിൽ താലികെട്ടുന്നത് അച്ഛൻ ലൈവായ് കാണുമല്ലോ..
പിന്നെ മോളുടെ നെറ്റിത്തടത്തിലൊരുമ്മ അച്ഛൻ വന്നിട്ടു തരുന്നുണ്ട്.. അത്രമാത്രം ക്ഷമിച്ചാൽ മതിയെൻ്റ കുട്ടീ..കെട്ടോ?

ഫോൺ കട്ടാക്കി ..രഘു കാറിൽ കയറിയിരുന്നു .. സ്റ്റീയറിങ്ങിൽ തല താഴ്ത്തി ...
കണ്ണീർ കണങ്ങൾ ധാരധാരയായ് പെയ്തിറങ്ങി..
സമ്മേളിച്ചിരുന്ന മനസ്സിലെ കാർമേഘങ്ങൾ മേഘവിസ്ഫോടനത്തിലൂടെ പെയ്തിറങ്ങിയപ്പോൾ തൻ്റെ കൺട്രോൾ നഷ്ടപ്പെട്ട് രഘു പൊട്ടിക്കരഞ്ഞു...

കാറിൻ്റെയുള്ളിലെ ഏസിയുടെ തണുപ്പിലും രഘുവിൻ്റെ നെറ്റിത്തടത്തിൽ നിന്ന് വിയർപ്പുകണങ്ങൾ ഇറ്റിറ്റു വീണു കൊണ്ടിരുന്നു..
***
നിർന്നിമേഷനായ് ഓഫീസിൽ ചെന്നിരുന്നപ്പോൾ
തൻ്റെ തലയിൽ സാന്ത്വനം പടരുന്നത് രഘു അറിഞ്ഞു ...
രവി സാറിൻ്റെ മൃദുലമായ കൈവിരലുകളാൽ തൻ്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു ..

രഘു .. പ്രവാസി ഒരിക്കലും കരയരുത്..

അവൻ്റെ മനുഷ്യനിർമ്മിത ഹൃദയത്തിൻമേൽ പ്രവാസ ലോകത്തെത്തിയാൽ ഒരു ഉരുക്കു ചട്ടവാങ്ങി പുതച്ചേക്കുക ..

നമ്മൾ നേരിടും, ഈ കൊറോണ കാലം അതി ജീവിക്കും ..
മനസ്സുകൊണ്ട് ഒരുമിക്കുക, സാമൂഹിക അകലം പാലിക്കുക ..

രവി സാർ മുഴുവൻ സ്റ്റാഫിനോടും പറഞ്ഞു
ലോകമെങ്ങും മഹാമാരി പിടിമുറുക്കുമ്പോൾ നമുക്ക് നാടിനൊപ്പം നില്ക്കാം ..

പ്രളയ സമയത്ത് ചെയ്തു പോലെ നമ്മളാൽ കഴിയുന്ന തുക സർക്കാറിൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാം..

"ലോക സമസ്താ സുഖിനോ ഭവന്തു.. "
------ശുഭം ---
@Copy Right Reserved .
by:
കൃഷ്ണ കുമാർ കൂടാളി
അൽഖോർ, ഖത്തർ..
03 - 04-2020

No comments:

Post a Comment