ഉണ്മ (കവിത)
>>>>>>>>>>>>
രണ്ടിടങ്ങഴി നെല്ലുമായ് വരാമെന്നമ്മ,
ഉമ്മറത്തിണ്ണയിലുണ്ണിയതു കേട്ടുവോ?
ഉണ്ണി നില്ക്കുന്ന ഉമ്മറത്തൂണിനുമപ്പുറം
പെയ്തൊഴിയാതെ കള്ള കർക്കിടകം !
നല്ല ചേലുള്ള ഞാറ്റു കണ്ടത്തിലൂടതാ
ആടിവേടന്മാരാഗമിക്കുന്നു ദ്രുതം !
വാദ്യഘോഷ പരിവാരസമേതരായവർ
വന്നുടൻ നർത്തനം ചെയ്തിടുന്നു!
ഉറ്റു നോക്കുന്നു ചിലരെങ്കിലും, ഉള്ളിൽ
നിന്നമ്മ വരുന്നുണ്ടോയെന്നുണ്ണിയും !
മാരി ജേഷ്ടയെ ആട്ടിപ്പുറത്താക്കുവാൻ
വ്യാപൃത ചിത്തരാമവർ ആടിവേടന്മാർ!
രണ്ടിഴങ്ങഴി നെല്ലെവിടെയമ്മേയെന്നുണ്ണി
ദണ്ഡമോടമ്മയെത്തേടി അകത്തേക്ക്!
അമ്മയാവട്ടെ മണ്ടി നടക്കുന്നു ഉരിയരിയും
പിടിയുമളക്കുവാൻ അളവ് പാത്രത്തിന് !
തോളിൽനിന്നൂർന്ന് പോവും മാറാപ്പുമായ്
നില്പൂ , ദൈന്യരൂപം ആടിവേടൻ സമീപം !
കള്ള കർക്കിടകം നിർത്താതെ പെയ്യവെ
കണ്ണുകൾ ധാരയായ് പെയ്തൊഴിയുന്നു!
ഉണ്മയുള്ളോരുണ്ണിയോടിചെന്നകത്തേക്ക്
അച്ഛൻ തേവർക്ക് നേർന്ന നേർച്ച പെട്ടി,
തല്ലിയുടച്ചുടൻ ചില്ലറ തുട്ടുകളോടവൻ
മെല്ലെ പകുത്തു നല്കി കാണിക്കയായ് !
നീണ്ടുപോവും പാടവരമ്പിലും തോരാതെ,
പെയ്തൊഴിയാത്ത ജീവിത പ്രവാഹം !
ഹന്ത! കാഴ്ചകൾ സന്തതമീ സരണിയിൽ
കണ്ടു തീർക്കണം ജന്മ ദുഃഖ സ്മൃതം !
@ Copy Right Reserved ..
രചന - കൃഷ്ണ കുമാർ,കൂടാളി ..
No comments:
Post a Comment