അങ്കക്കലി..(നോവൽ) -
-രചന -കൃഷണകുമാർ കൂടാളി -
(അദ്ധ്യായം - 1 )
"ദക്ഷിണായന സൂര്യൻ പടിഞ്ഞാറേക്ക് കൂടുതൽ ചരിഞ്ഞിരിക്കുന്നു .. കൂരാളി തെരുവിലെ അമ്പു സ്രാപ്പിൻ്റെ പീടിയയുടെ പടിഞ്ഞാറെ ചുമരിൽ പോക്കുവെയിൽ കൊണ്ട് സൂര്യൻ്റെ വിളയാട്ടം..
ഉച്ചയേറി കഴിയുമ്പോഴേക്കും വെയിൽ ചാഞ്ഞു ചാഞ്ഞു സന്ധ്യയെ വരവേല്ക്കും..
തടിച്ച ചണക്കയറുകൊണ്ട് കെട്ടിയിട്ട, ക്രമ നമ്പർ അനുസരിച്ച് നിര,നിരയായി അടുക്കി വച്ച നിരപ്പലകൾക്ക് മേലെ ചാരി നിന്ന് കൊണ്ട് നേരെ കാണുന്ന നിരത്തിലേക്ക് നോക്കി നില്ക്കുകയാണ്, അമ്പു സ്രാപ്പിൻ്റെ തൊട്ടടുത്ത അനാദി പീടികക്കാരൻ തൂത്തുക്കുടി കിട്ടൻ നമ്പ്യാർ...
കോയസ്സൻ കുന്നുകയറി വരുന്ന വണ്ടിക്കാരൻ ആലങ്ങാട് പൊക്കനെ കാത്തു നില്ക്കുകയാണ് അയാൾ...
സദാസമയവും നിരത്തിനപ്പുറം പാവും, നൂലും ഘടിപ്പിച്ച *മഘത്തിൻ്റെ ഒച്ച കേൾക്കുന്നതിനാൽ സാധാരണ ആരു വന്നാലും തിരിഞ്ഞു നോക്കാതെ തൻ്റെ പ്രവൃത്തികളിൽ വ്യാപൃതനാകാറുള്ള സ്രാപ്പ് വണ്ടി വന്ന് നിന്ന് മണിയടിക്കുന്നത് കേട്ടാൽ ആ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കും..
നെയ്യൻ നാണുവും, ആ സമയത്ത് വണ്ടിക്കടുത്തെത്തും..
പത്താംനമ്പർ തിരിയുള്ള റാന്തൽ വിളക്ക് കത്തിച്ച കാളവണ്ടിയുടെ മുന്നിലെ കൈവരിയിൽ പിടിച്ച് ഇറങ്ങി കൊണ്ട് പൊക്കൻ കിട്ടൻ നമ്പ്യാരുടെ പീടികയിലേക്ക് ഇറക്കി വക്കുമ്പോൾ ചിലപ്പോഴൊക്കെ അമ്പുസ്രാപ്പിൻ്റെ മകൻ കരുണൻ സഹായിക്കാനെത്താറുണ്ട്....
കൈത്തറി സാമഗ്രികളും, ശീലത്തുണികളും മറ്റു തുണിത്തരങ്ങളും മറ്റും എടുക്കുവാനും, പിറ്റെന്നേക്ക് കണ്ണൂർ പട്ടണത്തിൽ എത്തിക്കുവാനുമായി കൂരാളി തെരുവിലെ ചില അംഗനമാരും ആ സമയത്ത് എത്തും.
നീലഭ്യംഗ്യാദി വെളിച്ചെണ്ണ തേച്ച കാർ കൂന്തലഴകുമായെത്തുന്ന നീലപ്പാറുനെ കാണാനും, ലോഗ്യം പറയാനുമാണ് അമ്പു ഡ്രാപ്പിൻ്റെ മകൻ മകൻ കരുണൻ, കിട്ടൻ നമ്പ്യാറെ സഹായിക്കാനെത്തുന്നത് എന്നായിരുന്നു നെയ്യൻ നാണൂൻ്റെ കണ്ടുപിടുത്തം...
അതിൽ അല്പ മാത്രം ശരിയുണ്ടെങ്കിലും നീലൻ പാറുന് മുറച്ചെറുക്കനായ നെയ്യൻ നാണുവിനെ അത്ര പഥ്യമല്ല തന്നെ..
നേരം സസ്യ കഴിഞ്ഞിരിക്കുന്നു ..
തെരുവിലെ മണ്ഡപത്തിൽ ചെണ്ട "കൊട്ടിക്കയറൽ " തകൃതിയായി നടക്കുന്നു ..
"ണ്ടണ്ടണ്ടണ്ടം ണ്ടണ്ടണ്ടണ്ടം
ണ്ടണ്ടണ്ടണ്ടം ണ്ടണ്ടക്ക ഗണപതി "
എന്നതാണാവോ കൊട്ടുന്നത് ..
****
അകത്തെ കളരിയിൽ കയറി തിരിതെളിയിക്കാൻ ചെന്നപ്പോഴാണ് കോമരം വേലൂന് വിളക്കതിരിയും എണ്ണയും തീരാറായ കാര്യം മനസ്സിലായത്... ഉടനെ പുറത്തെ കളരിയിൽ വന്ന് വടക്ക് ദിശയിലേക്ക് നോക്കി..
കളരിക്ക് പുറത്ത് ഉലാത്തുകയായിരുന്ന കണ്ണൻ ഗുരുക്കള്ളച്ചൻ വേലൂൻ്റെ പരിഭ്രമം കണ്ടപ്പോൾ കാര്യം തിരക്കി..
എന്നാ വേലൂ നീ കാര്യം പറയ്...
"വിളക്കീരിയും, എണ്ണയും കയ്യാനായി എശ്മാനേ.. "
ഗുരുക്കളച്ചൻ ഉടനെ കാര്യസ്ഥൻ കുഞ്ഞാമൻ നമ്പ്യാറെ വിളിപ്പിച്ചു വരുത്തി.. ..
കുഞ്ഞാമാ.. നീയ്യ് ഒന്ന് ചെയ്യ്..
ചിങ്ങൻ അമ്പൂനെയും,, എമ്മെൻനായരെയും
വിളിച്ചു വരുത്തിക്ക് ..
ചിങ്ങൻ അമ്പു ശീലത്തുണികളുമായി ഇന്നലെ എത്തുമെന്നായിരുന്നു പുറം കാര്യസ്ഥൻ കോമൻ നമ്പ്യാർ പറഞ്ഞിരുന്നത് ,ഇന്ന് നേരം മയ്യാലയായിട്ടും കാണുന്നില്ലല്ലോ, ചാമുണ്ഡീശ്വരീ..
സമയ നിഷ്ഠ എന്നത് അയാൾക്ക് പണ്ടേ പറഞ്ഞിട്ടില്ലല്ലോ ..
കുഞ്ഞാമൻ സ്വയം പറഞ്ഞു..
താൻ മനസ്സിൽ ഉദ്ദേശിച്ച കാര്യം മനസ്സിലായന്നെ മട്ടിലാണ്, തക്ക സമയത്ത് തന്നെ ചിങ്ങൻ അമ്പുവിൻ്റെ രംഗപ്രവേശം .. ഒന്നാം കാര്യസ്ഥനായ കുഞ്ഞാമൻ നമ്പ്യാരുടെ തീഷ്ണമായ നോട്ടം നേരിടാനാവാതെ, പതുങ്ങിക്കൊണ്ട് ശീല തുണിയുമായി വന്ന ചിങ്ങൻ അമ്പു,വടക്കെപ്പുറം വഴി കടന്നു കളയാൻ തക്കം പാർത്തിരുന്നപ്പോഴാണ് ഗുരിക്കളച്ചൻ ചിങ്ങൻ അമ്പുവിനെ കണ്ടത്..
പൂമുഖ മുഖപ്പിലെ ചാരുകസേരയിലിയിരുന്ന് മുറുക്കാൻ ചെല്ലത്തിൽ നിന്നും ഇളം വെറ്റില എടുത്ത് അതിൻ്റെ തളിര് നുളളിയെടുത്ത് അല്പം പുകയിലയും, ചുണ്ണാമ്പും, അടക്ക കഷ്ണിച്ചതും ചേർത്ത് നന്നായി മടക്കി, വായ്ലോട്ട് വച്ച് അരികത്ത് വച്ചിട്ടുള്ള കോളാമ്പിയിലേക്ക നീട്ടി തുപ്പിക്കൊണ്ട് തൂണിൻ്റെ മറവിൽ നില്ക്കുക്കുകയായിരുന്ന ചിങ്ങൻ അമ്പുവിനെ കൈകാട്ടി വിളിച്ചു..
ഇങ്ങ് ബാ അമ്പു..
റാൻ...
അനുസരണയുള്ള കുഞ്ഞാടായി അമ്പു ...
പാവത്താനായി നിലകൊണ്ട അമ്പുവിനോട് കുരിക്കളച്ഛൻ പറഞ്ഞു ..
എനി ഇങ്ങനെ വൈകിക്കണ്ട കെട്ടാ.. വൈകിച്ചാൽ നിന്നയിടെയിനി കാണൂല കെട്ടാ..
ഉം.. പോട്..
അമ്പു ശരവേഗത്തിൽ സ്ഥലം വിട്ടു...
ശാന്തശീലനാണെങ്കിലും അപൂർവ്വം സന്ദർഭങ്ങളിൽ അത്യധികം കോപിഷ്ഠനാ കാറുള്ള ഗുരുക്കള ച്ഛൻ്റെ തീഷ്ണമായ നോട്ടത്തിന് മുമ്പിൽ ചെറു ഇല പോലും ചലിക്കില്ല..
കുഞ്ഞാമാ..
വിളി കേട്ടയുടനെ അയാൾ എഴുത്തുപുരയിൽ നിന്ന് കുരിക്കളച്ഛൻ്റ അടുത്തേക്ക് ഭവ്യതയോടെ വന്നു നിന്നു..
ഓലയും എഴുത്താണിയുമായി വാ..
എന്തിണെന്ന് ചോദിച്ചു കൂടാ..
എന്തിനാ ,ഏതിനാ എന്നൊന്നും, തിരിച്ച് ചോദിക്കുന്ന ശീലം തനിക്കുമില്ലല്ലോ .. എങ്കിലും എഴുത്താണിയും, ഓലയും എടുക്കുന്നിടെ കുഞ്ഞാമൻ നമ്പ്യാർ ചിന്തിച്ചു ..
എന്തിന് വേണ്ടിയാവും ഓലയും എഴുത്താണിയുമായി വരാൻ പറഞ്ഞിട്ടുണ്ടാവുക?
എന്തെങ്കിലും ക്രയവിക്രയം മനസ്സിൽ ഉദ്ദേശിച്ചു കാണും...
പൂമുഖ മുഖപ്പിലെ ചിത്രപ്പണി കൊണ്ട് ഭംഗിയേറിയ കൈത്തറിത്തുണി കൊണ്ട് ഇരിപ്പിടം തീർത്ത ചാരു കസേരയിലിരുന്ന് കരുത്തവയലിലേക്ക് കണ്ണുനട്ടിരിക്കുന്ന കുരുക്കളച്ഛൻ്റെ അടുത്തേക്കെത്തിയ തൻ്റെ വിശ്വസ്തനെ കണ്ടിട്ടും കാണാത്ത മട്ടിൽ ഇരിക്കുന്ന കരുക്കള ച്ഛൻ്റെ ശ്രദ്ധ തിരിക്കാനായി കുഞ്ഞാമൻ നമ്പ്യാർ ഒന്ന് മുരുടനനക്കി ..തദവസവസരം ദിവാസ്വപ്നത്തിൽ നിന്നുണർന്നെവണ്ണം തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു..
കുഞ്ഞാമാ..
"അങ്ങ് നോക്ക്യാ..
എട്ടുകെട്ടും പടിപ്പുരയും, തെക്കിനിയും വടക്കിനിയും, പടിഞ്ഞിറ്റയും പത്തായപുരയും, മണിമാളിക, കളരിയും, ചാമുണ്ടിക്കോട്ടവും ,തെങ്ങും തോപ്പുകളും തൊട്ടു താഴെ തൊടിയിലെ വിശാലമായ പടവുകളോടുകൂടിയ നീന്തൽ കുളവും, കാറ്റു മാളികയുമുള്ള ദേശത്തിൻ്റെ സർവ്വാധികാരി, കൂരാളി താഴെകോലോം വകയായുള്ള നെല്ലറകളായ, നിട്ടാ നീളത്തില് കിടക്കുന്ന ഇരിപ്പൂ കൃഷി കണ്ടങ്ങളിലേക്ക് കൈചൂണ്ടിക്കാണിച്ചു കൊണ്ട് കുരുക്കള ച്ഛൻ ഒരു കഥ പറയുന്ന മട്ടിൽ തുടർന്നു ..
" ആ കാണുന്ന അങ്ങേ തലക്കലത്തെ കുംഭം വയലിൻ്റെ വലത്തെ അറ്റത്ത് പണ്ട് ഒരു ചെട്ട്യാം ചിറയുണ്ടേനും പോലും.. അക്കഥ കുഞ്ഞാമന് അറിയോ "?
അത്, അയിനെപ്പറ്റി പണ്ട് ചിണ്ടമ്മാമൻ കഥ പറഞ്ഞത് കേട്ടിട്ടുണ്ട് എശ്മാനേ..
എന്നാ കേട്ടോളിൻ..
കഥയായിരുന്നില്ല ..
നടന്ന സംഭാവായിരുന്ന്...
ആടവച്ചിറ്റാണ് എൻ്റെ തൊണ്ടമ്മാമൻ്റെയും തൊണ്ടമ്മൻ്റ മൂത്ത പരമ്പരയിൽപെട്ട, എന്നു വച്ചാൽ അഞ്ച് തലമുറ മുന്നിലുള്ള രാമറ് ഗുരുക്കളച്ഛൻ്റെ വിശ്വസ്തനായ കാര്യസ്ഥൻ രൈരുനെ തലയറുത്ത് കൊന്നത്.... ഇരുന്നൂറ്റയിമ്പതിലധികം ധീരയോധാക്കളായിരുന്ന ഈ കോലോത്തിലെ പടയാളികളെ ഉന്മൂലനം ചെയ്ത് കൊണ്ട് മൈസൂർഖാനും കൂട്ടരും തേർവഴ്ച നടത്തിയത്..
അഭിമാനിയായിരുന്ന അമ്മോമൻ എന്താ ചെയ്തന്നറിയോ കുഞ്ഞാമാ ?
കഥ പറയുന്ന ലാഘവത്തിൽ ഓരോന്ന് പറയുമ്പോഴും, താൻ പറയുന്നതൊക്കെ കുഞ്ഞാമൻ എഴുതി എടുക്കുന്നുണ്ടോ എന്ന് ഗുരക്കളച്ഛൻ പാളി നോക്കുന്നുണ്ടായിരുന്നു ...
ലേശം കഥയെല്ലാം ഞാനും കേട്ടിനേരുന്നു, എന്നാലും എശ്മാൻ പറയുന്നത് കേക്കുമ്പം അയിനൊരു ഭംഗ്യന്നാന്..
കാര്യസ്ഥൻ,തന്നിൽ നിന്നുള്ള പ്രീതിക്ക് വേണ്ടിയാണ് തന്നെ പുകഴ്ത്തുന്നതെന്ന് മനസ്സിലായിട്ടും, അക്കാര്യത്തിലൊരു സുഖം കൂടി ലഭിക്കുന്നതിനാൽ കരുക്കളച്ഛൻ, താനിരുന്ന ചാരുകസേരയിൽ നിന്ന് ഒന്ന് ഇളകി ഇരുന്നു കൊണ്ട് രണ്ടു വലതു കൈവിരലുകൾ ചുണ്ടോട് ചേർത്തുകൊണ്ട് കോളാമ്പിക്കായി ചുറ്റിലും പരതി നോക്കി..
കുഞ്ഞാമന് അക്കാര്യം മനസ്സിലായപ്പോൾ പുറകുവശത്തിരുന്ന കോളാമ്പിയെടുത്ത് എശ്മാനന് നേരെ നീട്ടി.. ഒന്ന് നീട്ടിമുറുക്കി തുപ്പിയതിന് ശേഷം, കുരിക്കളച്ഛൻ. പറഞ്ഞു തുടങ്ങി ..
മൈസൂർ ഖാനും കൂട്ടരും കുഭം വയലിൽ തമ്പടിച്ച കാര്യവും തങ്ങളുടെ കളരിയടക്കം സകലതും തച്ചുടച്ച് കൂരാളിയെ ഉന്മൂലനം ചെയ്യാനുമാണ് പദ്ധതിയെന്ന് അമ്മോമൻ്റെ വിശ്വസ്ത ചാരനായിരുന്ന ഒണക്കൻ അറിയിച്ചപ്പോഴേക്കും രൈരുവിനെ അടുത്തേക്കു വിളിപ്പിച്ചു.. ഏതോ നിയോഗം ലഭിച്ചതു പോലെ വിഭ്രമം ബാധിച്ചപ്പോൾ, കളരിക്കുള്ളിലേക്ക് ഇരുവരും കടന്നു ചെന്നിട്ട് സായംസന്ധ്യാസമയത്ത് പട്ടു പീഠത്തിൽ വച്ചിരുന്ന ഉടവാൾ കൈയ്യിലെടത്ത് അലറി കൊണ്ട് രൈരുവിൻ്റെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു ..
നമ്മുടെ നാടിൻ്റെ മാനം കാക്കാൻ രൈരു എൻ്റെ തല കൊയ്യൂ .....
അന്തം വിട്ടു നില്ക്കുന്ന രൈരുവിനോട് അമ്മോമൻ ആജ്ഞാപിച്ചു ..
രൈരു നീയിത് ചെയ്തേ പറ്റൂ... നമ്മക്ക് വെറെ വഴിയില്ല..
അന്നെക്കൊണ്ടാവൂല യശ്നനേ..
എന്നൊക്കെയുള്ള രൈരുവിൻ്റെ പരിദേവനങ്ങൾക്കൊന്നും അമ്മോമൻ വഴങ്ങിയിറ്റുണ്ടാവില്ല..
ഒടുവിൽ അതു സംഭവിച്ചു..
കളരി പരമ്പരകളെ ധ്യാനിച്ചുകൊണ്ട് ചുവന്ന പട്ട് തറ്റുടുത്ത രൈരു നിറദീപം സാക്ഷിയാക്കി അങ്കത്തറയിൽ സഗൗരരവം നിലകൊണ്ട രാമറ് ഗുരുക്കളച്ഛനെന്ന നമ്മളെ ആദി കാർണോരെ പീഠത്തിൽ വച്ചിരുന്ന മിനുസപ്പെടുത്തിയ ഉടവാളെടുത്ത് കണ്ണടച്ചുപിടിച്ചു കൊണ്ട് ലക്ഷ്യത്തിലേക്ക് ആഞ്ഞുവീശി...
കുറച്ചു നേരത്തെ സംഭ്രമാവാസ്ഥക്ക് ശേഷം രൈരു കണ്ണു തുറന്നു.. വെട്ടിയിട്ട തടപോലെ തൻ്റെ പൊന്നെശ്മാനൻ്റെ ദീർഘാകായ മായ ഉടൽ തൻ്റെ കാൽക്കീഴിലും, ചോരയിൽ കുതിർന്ന തല ഭാഗം തെക്കുപടിഞ്ഞാറ് കോണിലും കിടക്കുന്നു ..
നിണമൊഴുകിയ പടനിലം കണ്ട് രൗദ്രകാളി പൊട്ടിച്ചിരിക്കുന്നതായി തോന്നി രൈരുവിന്..
അപ്പോഴേക്കും അവിടെ അവശേഷിച്ച പടയാളികൾ ഓടിയെത്തി അവിടുത്തെ ഭീ ഭത്സമായ കാഴ്ചകൾ കണ്ട് രൈരുവിനെ പിടിച്ചുകെട്ടിനാഞ്ഞപ്പോൾ ഭ്രാന്താവേശം പൂണ്ട രൈരുവാകട്ടെ, കൈവശമുള്ള ഉടവാൾ ചുഴറ്റി വീശിക്കൊണ്ട് പടയാളികളോട് ആക്രോശിച്ചു..
വരീനെടാ .. എൻ്റെ ഒപ്പരം
കുംഭം വയലിലേക്ക് ..
ബാ.. മൈസൂർഖാനെ വക വരുത്തണം..
ധൈര്യമുള്ളോർ മാത്രം വന്നാ മതി..
തല ബാക്കി വേണ്ടോര് വരണ്ടടാ.. വരണ്ട..
ചോരയ്യറ്റുന്ന ഊരിപ്പിടിച്ച വാളും, അരയിൽ ഉറുമിയും ചുറ്റിക്കൊണ്ട് ,ഒരു ചെറു ഇലയനക്കം പോലുമില്ലാത്ത ആ ഇരുണ്ട യാമത്തിൽ രൈരു ശരവേഗത്തിൽ, എന്നാൽ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് കുംഭം വയലിലേക്ക് കുതിച്ചു ..
ഒപ്പം നാലോ അഞ്ചോ രണ്ടോ തീയ്യപ്പടയാളികളും, രണ്ടു ചാലിയ യുവാക്കളും, കോയസ്സൻകുന്ന് ഭാഗത്തെ മൂന്നു നാല് മാപ്പിളമാരും രൈരുവിൻ്റെ സംഘത്തിൽ കൂട്ടുചേർന്നു..
(രചന - കൃഷ്ണകുമാർ കൂടാളി)
(തുടരും)
@ Copy Right Reserved ..
28-07.2021
No comments:
Post a Comment