Monday, May 17, 2021

സഹന വീഥിയിലെ അഭയമരച്ചില്ലയിൽ (ആത്മകഥ ) - ഭാഗം - 3

#സഹന വീഥിയിലെ അഭയമരച്ചില്ലയിൽ# (ആത്മകഥ ) - ഭാഗം - 3
>>>>>>>>>>>>>>>>>>>
പേരിനും പ്രശസ്തിക്കും വേണ്ടിയൊന്നുമല്ലെങ്കിലും എന്റെ ആത്മകഥയുടെ മൂന്നാം ഭാഗവും വായനക്കാർ സമക്ഷം സമർപ്പിക്കുകയാണ്... 
സദയം സ്വീകരിച്ചാലും...

ഇത് എന്റെ മാത്രം കഥയല്ല..
നാട്ടകങ്ങളുടെയും, നാട്ടറിവിന്റെയും, വംശാവലിയുടെയും കഥയാണ് ..
കേവലം പഴം പുരാണങ്ങളെന്നു പറഞ്ഞു തള്ളിക്കളയാതിരിക്കുക..

നമ്മെ ബന്ധപ്പെടുത്തുന്ന പഴയ കാല ജീവിത ചര്യകളെയും, അതോടനുബന്ധിച്ച് കണ്ണികളാക്കപ്പെട്ടവരെയും ഇഴചേർത്തുള്ള സാമൂഹിക പശ്ചാത്തല വിവരണം പുതുതലമുറകൾക്ക് പ്രചോദനമാവുകയാണെങ്കിൽ ഞാൻ ധന്യനാകും..

സ്വന്തം ജീവിതകഥ എഴുതാൻ മാത്രം, ഞാൻ അതിപ്രശസ്തനൊന്നുമല്ല, അല്ലെങ്കിൽ പ്രശസ്തിക്ക് വേണ്ടിയല്ല ഞാനിതെഴുതുന്നതന്ന ഉത്തമ ബോദ്ധ്യമെനിക്കുണ്ട് താനും.!

ഒരു കഥയെഴുതി സമൂഹ മധ്യമങ്ങളിൽ പങ്കുവച്ചാൽ, ആയത് നിരവധി പേർ വായിക്കുകയോ കണ്ണോടിച്ചു പോവുകയോ ചെയ്യാറുണ്ട്.. പക്ഷെ വായിച്ചു കഴിഞ്ഞാൽ ലൈക്ക് ചെയ്യാൻ വരെ പലരും വിമുഖത കാട്ടുന്നു എന്നത് എഴുത്തുകാരെ സംബന്ധിച്ച് ഖേദകരം തന്നെയാണ്.. ലൈക്ക് ചിഹ്നങ്ങളിലൂടെ തന്നെ ഇഷ്ടവും ,സ്നേഹവും, അതിശയവും, സങ്കടങ്ങളും കോപവും എല്ലാം രേഖപ്പെടുത്താമല്ലോ... കമന്റിന്റെ കാര്യത്തിലാണെങ്കിൽ വിമർശനാത്മക സംവാദം നടക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ.. അതു കൊണ്ട് തന്നെ, പ്രശസകൾ മാത്രമേ എഴുതാവു എന്ന പക്ഷവുമില്ല.. ആരോഗ്യകരമായ വിമർശനങ്ങൾ എഴുത്തുകാരെ കൂടുതൽ മികവു പുലർത്താൻ സഹായിക്കും എന്നതിൽ തർക്കമില്ല..
***

ആത്മകഥ 
(സഹന വീഥിയിലെ അഭയമരച്ചില്ലയിൽ.. )

ഭാഗം-3

"യക്ഷിയും, കൊല്ലങ്കോടും പിന്നെ മഹാകവി പി യും .."
---------------
കഥയിലേക്ക് കടക്കട്ടെ ....
വരൂ നമുക്കൊരു യാത്ര പോകാം.. രസകരമായ ചില കഥകൾ പങ്കുവെച്ചു കൊണ്ട് പഴയ കാലത്തിലേക്ക് ഊളിയിട്ടു കൊണ്ട് യക്ഷിക്കഥകൾ കേട്ടുകൊണ്ട് .. ഇത്തിരി പാലക്കാടൻ കാറ്റേറ്റുകൊണ്ട് ..

അച്ഛന്റെ ട്രെയിനിങ്ങ് കാലഘട്ടത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത് ..
1936ൽ ജനിച്ച എന്റെ അച്ഛൻ 1952 ആണ്ടോടു കൂടി SSLC പാസ്സാവുകയും, തുടർന്ന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് എന്ന സ്ഥലത്ത് അദ്ധ്യാപന ട്രെയിനിങ്ങിനായി (TTC) കൊല്ലങ്കോട് രാജാസ് ട്രെയിനിങ്ങ് സ്കൂളിൽ ചേരുകയും ചെയ്തു... രണ്ടു വർഷത്തെ കോഴ്സ് ആയിരുന്നു ..കൊല്ലങ്കോട് രാജാക്കന്മാരുടെ അധീനതയിലുള്ള രാജാസ് ഹൈസ്കൂളിനോട് ചേർന്നാണ് ട്രെയിനിങ്ങ് സ്കൂളും ഉണ്ടായിരുന്നത് ..

പാണ്ടി നാടിന്റെ ചൂടും ചൂരും പ്രത്യക്ഷത്തിൽ തന്നെ അറിയാനാവുന്ന ഒരുപാലക്കാടൻ പ്രദേശമാണ് കൊല്ലങ്കോട്..യക്ഷിക്കഥകളിൽ നിറഞ്ഞു നില്ക്കുന്ന, എണ്ണപനകളാൽ സമൃദ്ധമായ നാട് .. കാറ്റിൽ പനം പട്ടകൾ ആടിയുലമ്പോൾ രാക്ഷസന്മാരെ പോലെ ഉന്മാദ നൃത്തം ചെയ്യുകയാണോ അവറ്റകൾ എന്ന് തോന്നിപ്പോകും... വിശാലമായ പാടശേഖരങ്ങളും പാടങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ചില പനകളും അവിടങ്ങളിലെ കാഴ്ചകളാണ് ..
സ്കൂളിനോട് ചേർന്ന പ്രധാന പാതയിൽ നിന്ന് രണ്ടു മൂന്ന് ഫർ ലോങ്ങ് നടന്നാൽ പാതകൾ നേർത്ത് ഒറ്റയടിപാതകളാവുകയും, അങ്ങിനെ പാടവരമ്പിലൂടെ നടന്ന് മറുകരയിലെ തോട്ടുവക്കിനടുത്ത ഓട്ടുപുരയിലായിരുന്നത്രെ അച്ഛനും കൂട്ടുകാരും താമസിച്ചിരുന്നത് ..ഉമ്മറത്തിരുന്നാൽ വിശാലമായ വയൽ കാണാം...
അതിന്റെ അക്കരയിലാണ് അങ്ങാടി ..
അച്ഛനെ കൂടാതെ കണ്ണൂരുകാരായ അഞ്ചോ ആറോ പേർ വേറെയും ഒരേ സ്ഥലത്ത് താമസിച്ച് പഠിച്ചു പോരുന്നുണ്ടായിരുന്നു ..

അദ്ധ്യാപക യൂനിയൻ സംസ്ഥാന നേതാവായിരുന്ന ശ്രീ M T കുഞ്ഞിരാമൻ നമ്പ്യാരും, പിന്നെ പ്രശസ്ത ജ്യോതിഷ പണ്ഡിതനായിരുന്ന ശ്രീ എടക്കാട് നാരായണൻ മാസ്റ്റരും ഒക്കെ ഇതേ സ്ഥലത്തെ താമസക്കാരും സഹപാഠികളും ആയിരുന്നത്രെ.. വെറെയും ഒന്നു രണ്ടു നാട്ടുകാരായ സഹപാഠികളെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും അവരുടെ പേരുക്കൾ ഓർമ്മയിൽ വരുന്നില്ല ..

അങ്ങാടിയിൽ പോയി സാധനങ്ങൾ വാങ്ങി വരുന്നത് ഓരോ തവണവും ഓരോരുത്തരുടെ ചുമതലയായിരുന്നത്രെ.. അവരവരുടെ ഊഴമനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും..
നാട്ടുകാരനായ സുഹൃത്ത് വളരെ രസികനായിരുന്നത്രെ..
ഈ പറയുന്ന സുഹൃത്ത് പല കഥകളും പറയുന്നതിലും, കഥകൾ ഉണ്ടാക്കുന്നതിലും ബഹു മിടുക്കനായിരുന്നു പോലും!
രാവിലെയും, വൈകുന്നേരങ്ങളിലും ഉമ്മറത്തിരുന്ന് അച്ഛനും, ആ സുഹൃത്തും ഒരുമിച്ചായിരുന്നു പഠിച്ചു കൊണ്ടിരുന്നത് ..
അങ്ങിനെ ഇരിക്കെ ഒരു ദിവസം രാത്രി അങ്ങാടിയിൽ പോയി വൈകി വന്നയാൾ പിറ്റെന്ന് രാവിലെ എഴുന്നേൽക്കാൻ വയ്യാതെ പനിച്ച് കിടക്കുന്നതാണ് മറ്റുള്ളവർ കണ്ടത്..
കാരണം തിരക്കിയപ്പോൾ അയാൾ പറയുകയാണ്, വരും വഴിവയലിലെ ഒറ്റപ്പനയുടെ അവിടെ വച്ച് ഒരു "യക്ഷിയെ " കണ്ടുവെന്ന് ..

അതിനു മുമ്പും യക്ഷിയെ കണ്ടു എന്ന് അവകാശപ്പെട്ടവർ ധാരാളം ഉണ്ടായിരുന്നെങ്കിലും ഇയാൾക്ക് അതിലൊട്ടു വിശ്വാസവും ഭയവും ഉണ്ടായിരുന്നില്ല..
അച്ഛന് ഭയമില്ലെന്ന് പുറമേക്ക് നടിച്ചുവെങ്കിലും, പലപ്പോഴും രാത്രി കാലങ്ങളിൽ ഒരേ സമയത്ത് സൈക്കിൾ ശബ്ദം കേൾക്കുകയും, അതോടൊപ്പം പട്ടികുരക്കുകയും ചെയ്യുന്നത് കേട്ടിരുന്നു പോലും, ആയത് യക്ഷിയുടെ സഞ്ചാര പഥമാണ് എന്ന് ചിലർ പറയുന്നതിനാൽ ആയതിനെ കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചിരുന്നില്ല..

അത്രയും നാൾ ധൈര്യശാലിയെന്നവകാശപ്പെട്ട മേൽ പറഞ്ഞ വിദ്വാൻ പനിച്ച് കിടപ്പായതിനെ കുറിച്ച് ചോദിച്ചപ്പോൾ യക്ഷിയെ നേരിട്ട് കണ്ടു എന്ന് പറഞ്ഞു..

ആദ്യം സൈക്കിളിന്റെ ബെൽ കേൾക്കുകയും.. പിന്നാലെ പട്ടി ഓരിയിടുന്ന ശബ്ദവും കേട്ടു. പിന്നെ നല്ല നിലാവത്ത് ഒരു സ്ത്രീരൂപം മുന്നോട്ട് നീങ്ങുന്നു.. ആദ്യം മെല്ലെ നടന്നിരുന്നയാൾ സ്ത്രീരൂപത്തെ കാണാൻ വേഗത്തിൽ നടക്കുന്തോറും അതിനടുത്ത് എത്താൻ കഴിയാത്ത വിധം ആ രൂപം മുന്നോട്ട് ചലിക്കകയാണ് .. അപ്പോഴേക്കും, ആരോ പിന്നോട്ട് വലിക്കുന്നതു പോലെ .. പിന്നെയും ധൈര്യം അവലംബിച്ച് അടുത്തെത്തുമ്പോൾ, ആ രൂപം പെട്ടെന്ന് തെന്നിയകലുന്നു .. തെല്ലിട മാത്ര അയാൾ ആ രൂപത്തിന്റെ കാൽപ്പത്തിയിലേക്ക് നോക്കിയപ്പോൾ സപ്തനാഡികളും തളർന്ന് സ്തബ്ധനായത്രെ.. കാരണം, ആ രൂപത്തിന്റെ കാലടികൾ നിലത്തു ഉറക്കുന്നുണ്ടായിരുന്നില്ല, പോരാത്തതിന് രൂപം മുന്നോട്ടാണ് നീങ്ങുന്നതെങ്കിലും, കാല്പത്തികൾ രണ്ടും പിന്നോട്ടയാണത്രെ കാണപ്പെട്ടത്.. ഇത്രയും കണ്ട ആ സുഹൃത്ത് എങ്ങിനെയൊക്കയോ ഭാഗ്യം കൊണ്ട് താമസസ്ഥലത്തെത്തി വന്ന പാടെ കിടക്കയിലേക്ക് വീഴുകയായിരുന്നു പോലും..
ഈ സംഭവത്തോടെ അയാൾ കളിയാക്കലുകൾ നിറുത്തിയെന്നാണ് മറുമൊഴി..

പിന്നീട് ഇക്കാര്യങ്ങൾ എല്ലാവരും കൂടി ഇക്കാര്യങ്ങൾ സമീപവാസികളോട് ചോദിച്ചപ്പോഴാണ് അവർക്ക് പുതിയൊരു വാക്ക് കിട്ടിയത്..

"ഒടിയൻ.."

എതിരാളിയെ ഒടിവച്ച് മലർത്തിയടിച്ചും, മാറു പിളർന്നും മാരണം ചെയ്തും മായാജാലവിദ്യകൾ സ്വായത്തമാക്കിയ ചില അടിയാള വർഗ്ഗത്തിൽപ്പെട്ടവരാണത്രെ ഒടിയന്മാർ
ഒടിവച്ച് വീഴ്ത്തുന്നത് മേലാളരുടെ പീഡനങ്ങളും, താഢനങ്ങളും സഹിക്കവയ്യാതെ ചെയ്യുന്നതാണത്രെ ഈ ദുഷ്കർമ്മം, പാലക്കാടും, വള്ളുവനാട്ടിലും ഒടി വിദ്യ അറിയാവുന്ന ചിലരെങ്കിലും ഇപ്പോഴും ഉണ്ടെന്ന്  ഈയ്യിടെ ഇറങ്ങിയ ചലചിത്രം സാക്ഷ്യപ്പെടുത്തുന്നു .. ആയതിനാൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല ..
***
കൊല്ലങ്കോട് ട്രെയിനിങ്ങ് സമയത്തും കവി മാഷ് എന്ന ഭക്ത കവി ശ്രീ പി. കുഞ്ഞിരാമൻ നായർ അച്ഛനെ പഠിപ്പിച്ചിരുന്നു പോലും..

അതിന് മുമ്പ് കൂടാളി ഹൈസ്കൂളിൽ പഠിപ്പിച്ചിരുന്ന സമയത്തെ പരിചയം അപ്പോൾ കൂടുതൽ ദൃഢമായി ..

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിന്റെ സമീപവാസിയായിരുന്ന മലയാളത്തിന്റെ മഹാകവിയായിരുന്ന ശ്രി പി. കുഞ്ഞിരാമൻ നായർ ചെറുപ്പത്തിലെ സംസ്കൃതം അഭ്യസിക്കുകയും തന്റെ പതിനാലാമത്തെ വയസ്സു മുതൽ കവിതയെഴുത്ത് ആരംഭിക്കുകയും ചെയ്തിരുന്നത്രെ.. അറിയപ്പെടുന്ന കവിയായതിനാലും സംസ്കൃതത്തിൽ നല്ല പാണ്ഡിത്യം ഉള്ളതിനാലും അദ്ധ്യാപന ബിരുദമില്ലാതെ തന്നെ സർക്കാർ അദ്ദേഹത്തെ കൂടാളി ഹൈസ്കൂൾ അധ്യാപക നാകാൻ അനുമതി കൊടുക്കുയായിരുന്നത്രെ..
നിഷക്കളങ്കനും, സഹാനുഭൂതിയും കൈമുതലായിരുന്ന ഇദ്ദേഹത്തിന് പഠിപ്പിക്കുന്ന ശിഷ്യരോട് എന്നും സ്നേഹവാത്സല്യമായിരുന്നു .
പഠിപ്പിക്കുന്ന സമയങ്ങളിൽ പാo ഭാഗങ്ങൾ തെറ്റിക്കുന്ന ശിഷ്യരുടെ നേരെ അപൂർവ്വമായെങ്കിലും ചൂരൽപ്രയോഗം നടത്താറുണ്ടത്രെ... ഇദ്ദേഹത്തിന്റെ സഹാനുഭൂതി എന്ന ബലഹീനത മനസ്സിലാക്കിയ ചില വിരുതന്മാർ അടി കിട്ടിയാൽ നിലവിളിച്ചു കരയുമായിരുന്നു.. അതു കേട്ടാൽ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞ് ജുബ്ബയുടെ പോക്കറ്റിൽ നിന്ന് നാരങ്ങാ മിട്ടായി കൊടുക്കുകയും, അടി കിട്ടിയ വിദ്യാന് ചായയും കടിയും വാങ്ങിക്കൊടുക്കുകയും ചെയ്യുമായിരുന്നു.. 
കൂടാളിയിൽ താമസിച്ചപ്പോൾ സ്ഥിരമായി ഊണു കഴികഴിക്കുമ്പോൾ ശിഷ്യമാരെ ആരെയെങ്കിലും കണ്ടാൽ ഉടനെ വയറുനിറച്ചു ആഹാരം വാങ്ങിക്കൊടുക്കുന്നതും ഇദ്ദേഹത്തിന്റെ ശീലമായിരുന്നു:
കൂടാളി ഹൈസ്കൂളിൽ പഠിപ്പിക്കവെ ഒരിക്കൽ മലയാളം വിദ്വാൻ പരീക്ഷയെഴുതിയ കഥ പ്രസിദ്ധമാണ്..  ചോദ്യക്കടലാസിൽ ആദ്യത്തെ ചോദ്യം എഴുത്തച്ഛനെ കുറിച്ച് എഴുതാനായിരുന്നു.,.. ആ ചോദ്യത്തിന് നാല്പതു പേജോളം എഴുതിയപ്പോഴേക്കും സമയം തീർന്നുവത്രെ.. ഒറ്റ ചോദ്യത്തിന് മാത്രം ഉത്തരം എഴുതിയ അദ്ദേഹം തോറ്റു എന്ന് പറയേണ്ടതില്ലല്ലോ ..

കൊല്ലങ്കോട് പഠിപ്പിക്കുന്ന സമയത്ത് അച്ഛനെ ഒരിക്കൽ ഗുരുവായൂർ വച്ച് കവി മാഷ് കണ്ടുമുട്ടി.. കിഴക്കെ നടയിൽ കൊടിമരത്തിനടുത്തു നിന്ന് തൊഴുതുനില്ക്കെയാണത്രെ കണ്ടത്..
അച്ഛനെ കണ്ടപാടെ പോക്കറ്റിൽ കയ്യിട്ട് കിട്ടിയ ചില്ലറ പൈസ അച്ഛന്റെ കൈയ്യിൽ കൊടുത്തിട്ട്, തലയിൽ കൈവച്ച് അനുഗ്രഹിച്ചിട്ട് പറഞ്ഞു...

"വീണൂട് .. "

എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കി വരുമ്പോഴേക്കും കക്ഷി അമ്പലനടയിൽ സാഷ്ടാംഗം പ്രണാമം ചെയ്തു കഴിഞ്ഞിരുന്നു..
അച്ഛനും അതുപോലെ ചെയ്തു ..
കവി മാഷ് സാഷ്ടാംഗം നമസ്കരിക്കുന്നതിനിടയിൽ ശ്ലോകങ്ങൾ ചൊല്ലിക്കൊണ്ടേ ഇരുന്നു ..
വളരെ നേരം ഇഴഞ്ഞു നീങ്ങി.. ആ ദീർഘനമസ്കാരം കിടന്ന കിടപ്പിൽ ഒളികണ്ണിട്ട് അച്ഛൻ നോക്കിക്കൊണ്ടിരുന്നു..
എന്തിനേറെ പറയട്ടെ, ഇരുപതു മിനുനോളം നീണ്ട ദീർഘനമസ്കാര പ്രാർത്ഥനയായിരുന്നാൽ .. അച്ഛൻ പറഞ്ഞു കഴുത്തു ഉളുക്കാതിരുന്നത് ഭാഗ്യം..

അതിന് ശേഷം അവിടുന്ന് ഊണും വാങ്ങിക്കൊടുത്തിട്ടെ കവി മാഷ് തന്റെ ശിഷ്യനെ മോചിപ്പിച്ചുള്ളൂ.
ഗുരുവായൂരപ്പനോട് അകമഴിഞ്ഞ  ഭക്തി അച്ഛന്റെ ഉള്ളിൽ നിറഞ്ഞതിൽ ആ ഭക്ത കവിക്കും പങ്കുണ്ട് ..
അച്ഛന് ഗുരൂവായൂരിൽ വച്ച് ലഭിച്ച അനുഗ്രഹത്തിന്റെ ചെറിയൊരു പങ്കു ലഭിച്ചതിനാലാകാം ഈയുള്ളവനും വല്ലതും കോറിയിടാൻ സാധിക്കുന്നതെന്നൊരു തോന്നൽ ഇല്ലാതില്ല ..
വീണേടം വിഷ്ണു ലോകമാക്കിയ "കളിയച്ഛൻ" ഉൾപ്പെടെ മഹത്തര കാവ്യങ്ങൾ മലയാളിക്ക് നല്കിയ മഹാകവി ശ്രീ പി. കുഞ്ഞിരാമൻ നായരുടെ ഓർമ്മകൾക്ക് എന്റെ ആത്മ പ്രണാമം..
- ശേഷം കഥ - അടുത്ത ഭാഗത്തിൽ ..
@ Copy Right Reserved .
( ഫോട്ടോ - മഹാകവി - ശ്രീ പി .കുഞ്ഞിരാമൻ നായർ - അവലംബം - ഗൂഗിൾ )

by: കൃഷ്ണ കുമാർ കൂടാളി
ഗോകുലം, കീഴല്ലൂർ ..
തുടർവായന ആഗ്രഹിക്കന്നവർക്ക് വേണ്ടി, കഴിഞ്ഞ ഭാഗത്തിന്റെ Link താഴെ ചേർക്കുന്നു ..
https://m.facebook.com/story.php?story_fbid=3144366408940332&id=100001010113458

No comments:

Post a Comment