Friday, January 29, 2021

ക്ഷണിക വാതായനം (കവിത)

ചില സ്മരണകൾ അങ്ങിനെയാണ് .. തേയ്ച്ചാലും, മായ്ച്ചാലും മാഞ്ഞു പോവാത്തവ...

ക്ഷണിക വാതായനം... (കവിത)
>>>>>>>>>>>>>>>>>>>>>>>>>>
ഉണ്ണീ നിൻ്റെ കണ്ണുകൾ നിറഞ്ഞുവോ?
ഉൺമ തേടുന്ന വാക്കും മുറിഞ്ഞുവോ?
ഉല്ലസിച്ചാഹ്ലാദ ബാല്യ യൗവനം പിന്നിട്ട
ഉത്സാഹ നാളുകൾ ഓർത്തു പോകെ..!
        ക്ഷണിക വാതായനങ്ങൾ തകർന്നിതാ
        ക്ഷണനേരമിവിടെയിതാ ശുദ്ധ ശൂന്യം.!
         ക്ഷിതിതന്നിലിവിടുത്തെ ഗേഹമിന്നോ?
         കഷണമായ് മാഞ്ഞിതാ മായ പോലെ !
ഓർമ്മ മുകരത്തിലെത്തി വീണ്ടുമാക്കാഴ്ച
ഓടിക്കിതച്ചു കർമ്മമണ്ഡലം വിട്ടു പോ-
യോരച്ഛൻ്റെ കരുത്തും കരുണയും സമം,
ഓടുമേഞ്ഞിരുന്നോരലിവിന്നലിഞ്ഞിതാ!
        എത്രയുഗ സന്ധ്യകളെടുത്തു കാണുമീ
        എണ്ണിയാലൊടുങ്ങാത്ത സ്വത്വ ഭാരത്തിന് !
        എരിഞ്ഞടങ്ങാത്ത സ്വപ്ന വ്യാപാരവും,
        എങ്ങു പോയ് മറഞ്ഞുവോ ഞൊടിയിൽ !
തുരുമ്പിച്ചിരുമ്പിൻ്റെ ഗേറ്റും, പടി മുറ്റവും
തുമ്പപ്പൂക്കൾ നിറഞ്ഞിരുന്ന തൊടികളും
തൂണീരമായോർമ്മ ജാലകപ്പഴുതിലൂടെ
തുടികൊട്ടുമ്പോളെൻ മനം തേങ്ങുകയോ?
         പത്തുവാര ദൂരമുള്ള പള്ളിക്കൂടത്തിൽ
          പത്തു മണിക്കു മുമ്പേ വള്ളി നിക്കറുമിട്ട
          പയ്യനാം ഞാൻ നടന്ന ഞാറ്റടി വഴികളും
          പയ്യെ ,പയ്യെ വിസ്മൃതിയിലാഴ്ന്നിടട്ടെ !
ഇറയ വാതിലിനപ്പുറം പൂമുഖച്ചുവരിൽ
നിറഛായയിൽ വർണ്ണ പ്രകാശത്തിലച്ഛൻ
നിറഞ്ഞു നിന്നിരുന്നെന്നഹങ്കരിച്ച പുത്രൻ
നിറഞ്ഞ കണ്ണീരോടെ പിന്തിരിഞ്ഞോടട്ടെ!
          ഉണ്ണീ നിൻ്റെ കണ്ണുകൾ നിറഞ്ഞുവോ?
          ഉൺമ തേടുന്ന വാക്കും മുറിഞ്ഞുവോ ?
          ഉല്ലസിച്ചാഹ്ലാദ ബാല്യ യൗവനം പിന്നിട്ട
          ഉത്സാഹ നാളുകൾ ഓർത്തു വയ്ക്കട്ടെ ! 

@Copy Right Resered.
by - കൃഷ്ണ കുമാർ കൂടാളി..
      ഗോകുലം, കീഴല്ലൂർ ..
ചിത്രത്തിന് കടപ്പാട്. Google.

No comments:

Post a Comment