കാറ്റിനുമുണ്ടൊരു കഥ പറയാൻ....(കഥ)
>>>>>>>>>>>>>>>>>>>>>>>>>>>
"മാസാന്ത്യത്തിലെ തിരക്കുപിടിച്ച ജോലികൾക്കിടയിലായിരുന്നു, സുധീഷിന് വിനയൻ മാഷുടെ കോൾ വന്നത്.. അതു കൊണ്ട് തന്നെ ഒരാവർത്തി പൂർണ്ണമായും റിങ്ങായതിനു ശേഷം, രണ്ടാമതും വിളിച്ചപ്പോഴാണ് അയാൾക്ക് ഫോണിൽ പ്രതികരിക്കാനായത്..
"മാഷേ .. ക്ഷമിക്കണം കെട്ടാ..
ഭയങ്കര തിരക്കായിരുന്നു, ഇവിടെ മിക്കയിടങ്ങളും ലോക് ഡൗൺ ആണെങ്കിലും, എൻ്റെ ജോലിക്ക് യാതൊരു കുറവുമില്ല..
അതൊക്കെ പോട്ടേ, മാഷെന്തിനായിരുന്നു വിളിച്ചത്?
അതു പിന്നെ,സുധിയേട്ടാ രണ്ട് കാര്യങ്ങളുണ്ട്... ഒന്നാമതായി, നമ്മുടെ വായനശാല സംഘടിപ്പിക്കുന്ന ഓണപ്പരിപാടിയിൽ സാഹിത്യ സംഗമം സംഘടിപ്പിച്ചിട്ടുണ്ട് .. അതിലേക്ക് സുധിയേട്ടൻ്റെ ഒരു ആശംസ കുറിപ്പ് വേണം, പിന്നെ ക്ലബ്ബിൻ്റെ വാർഷികത്തിന് ഒരു സുവനീർ ഇറക്കുന്നുണ്ട്.. അതിലേക്ക് ഒരു കഥയോ, കവിതയോ, ലേഖനമോ അങ്ങിനെ എന്തെങ്കിലും ..
വിനയൻ മാഷ് കാര്യമായിട്ടാണോ ചോദിക്കുന്നത്?
വെറുമൊരു ഫെയ്സ് ബുക്ക് ജീവിയായ എൻ്റെ എഴുത്ത് എന്നു മുതലാണ് നാട്ടുകാർ ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് സുധീഷ് ചിന്തിച്ചു കൊണ്ടിരിക്കെ, വീണ്ടും വിനയൻ മാഷുടെ ശബ്ദം കാതിൽ അലയടിച്ചെത്തി..
സുധിയേട്ടൻ കഴിഞ്ഞാഴ്ച എഫ് ബി യിൽ പോസ്റ്റ് ചെയ്തിരുന്ന "പൊന്നുവിളയുന്ന മരുഭൂമി" എന്ന കഥയിലെ നസറുദ്ദീൻ എന്ന കഥാപാത്രം അനുഭവിച്ച ഭാവതീഷണവും, ദൈന്യത നിറഞ്ഞതുമായ ജീവിത കഥ ഞങ്ങൾ ചെറുപ്പക്കാർ അത്യധികം ഉത്കണ്ഠ പൂർവ്വമാണ് വായിച്ചു തീർത്തത്.. തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷ ഭരിതരമായ കഥ..
ഗൾഫുകാർ പൊന്നു കായ്ക്കുന്ന മരുഭൂമിയിൽ കനകസിംഹാസനത്തിൽ ഇരുന്ന് ഉല്ലസിക്കുകയാണെന്ന അബദ്ധ ധാരണയും, ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ വെല്ലുന്ന തീഷ്ണാനുഭവങ്ങളുടെ ഹൃദയഭേദക നേർക്കാഴ്ചകളുടെ കഥ എത്ര സ്പഷ്ടമായിട്ടാണ് എഴുതിയിരിക്കുന്നത് .. വെറുമൊരു കഥയായി തോന്നിയതേയില്ല..
ജീവസ്സുറ്റ ഒട്ടേറെ കഥാപാത്രങ്ങളും, മരുഭൂമിയിലെ പൊള്ളുന്ന വെയിലിൽ ഒരിറ്റുവെള്ളത്തിനായ് യാചിക്കുന്ന കഥാപാത്രം,
പറയുന്ന മാസ്സ് ഡയലോഗുണ്ടല്ലോ..
കേൾവിക്കാരുടെ മനസ്സ് ആർദ്രമാവുന്ന സംഭാഷണങ്ങൾ... ആടുകൾക്ക് കൊടുക്കുന്ന കാടിവെള്ളവും ഉണക്കക്കൂസും കഴിച്ച്, ആടുകളുടെയും ഒട്ടകങ്ങളെയും പോലെ പ്രാകൃതമായ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട കുറച്ചു പേരുടെ കഥ വായിച്ചപ്പോൾ എൻ്റെ കണ്ണുകളിൽ നിന്ന് കണ്ണീർ കണങ്ങൾ "കുടുകുടെ " എന്ന് ഒഴുകിപ്പോയെൻ്റെ സുധിയേട്ടാ..
ആയതിനാൽ, സുധിയേട്ടൻ നമ്മുടെ നാട്ടുകാർക്ക് എന്നും പ്രിയപ്പെട്ടവനാണ്.. വെറും എഫ് ബി യിൽ മാത്രം ഒതുങ്ങി കൂടേണ്ടവനല്ല സുധിയേട്ടൻ.... താങ്കൾ ഇനിയും ധാരാളം എഴുതണം .. താങ്കളുടെ കഥാ മൂല്യം സാഹിത്യ കൈരളി തിരിച്ചറിയുക തന്നെ ചെയ്യും..
പിന്നെ സുധിയേട്ടാ മറ്റന്നാൾ ഒരു ഓൺലൈൻ കാവ്യ സംഗമം ഉണ്ട്.. പറ്റുമെങ്കിൽ അതിലും ഒന്ന് പങ്കെടുക്ക്..
വിനയൻ മാഷ് പറഞ്ഞു നിറുത്തി ..
സേട്ടുവിൻ്റെ കണക്കെഴുത്തുകാരനായി ഈ മണലാരണ്യത്തിൽ എത്തിയ താൻ ഈ സ്ഥാപനത്തിൻ്റെ ഫിനാൻസ് മേനേജർ തസ്തികയിലെത്തിയിട്ടും, ജീവിതമാകുന്ന വഞ്ചി ഇന്നും തിരുനക്കര തന്നെയാണല്ലോ എന്ന് സുധീഷ് ചിന്തിച്ചു ..
ശ്രീ കുട്ടൻ്റെ പഠിപ്പു കഴിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചിരുന്നു.. അവനെ ഇവിടെ നല്ലൊരു പോസ്റ്റിൽ ഇരുത്തിയിട്ട് വേണം തൻ്റെ തോളിൽ കയറ്റി വച്ചിരിക്കുന്ന നുകം അഴിച്ചു വക്കാൻ എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോഴല്ലേ നിനച്ചിരിക്കാതെ കൊറോണയെന്ന മഹാമാരി ലോകമെമ്പാടും പടർന്നു പിടിച്ചതും .. രാഷ്ട്രങ്ങളുടെ സാമ്പത്തിക നട്ടെല്ലുകൾ തകർന്നു തരിപ്പണമാക്കിയതും...
തൻ്റെ തലയിലെഴുത്ത്.... അല്ലാതെന്ത്?
സുധീഷിന് തന്നോടു തന്നെ ഒരു വേള പുച്ഛം തോന്നി...
വയ്യ.. അത്രക്കും മടുത്തു .. വണ്ടിക്കാളയെ പോലെ ഓടിയും, കിതച്ചും പത്തു മുപ്പതു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു ..ഇനി വേണം, തനിക്ക് തൻ്റെ രാധയോടൊത്ത് ജീവിത വൃന്ദാവനത്തിൽ ഒന്ന് സൊള്ളിക്കാൻ ..
മനസ്സിന് പ്രായമേശിയിട്ടില്ലെന്ന് തൻ്റെ വെളുത്ത മുടിയിഴകളിലൂടെ കൈവിരലുകളോടിച്ച് സുധീഷ് ആത്മഗതം കൊണ്ടു..
"യാ മുദീർ ...എഷ് ഹാദാ ,ഇന്ത ലിസ്സ മാഫി റോ ബെയ്ത്ത്? എഷ് സവ്വേ ഇന അൽഹിൻ ? മുൻകിൻ ഇൻത നോം.. സാ?
" എന്നാ സാറേ, വീട്ടിപ്പോവാതെ ഇവിടിരുന്ന് ഇങ്ങനെ ഇരുന്നുറങ്ങുകയാണോ " എന്നതാണ് അയാൾ ചോദിച്ചതിന് അർത്ഥം..
സുധീഷ് തലയുയർത്തി നോക്കി.. .. വ്യാഴാഴ്ച ഉച്ചക്ക് ശേഷം മറ്റു സ്റ്റാഫുകൾ അധികം ഉണ്ടാവാറില്ല.. അപ്പോഴാവും, തൻ്റെ പെൻ്റിങ്ങ് വർക്കുകൾ ചെയ്തു തീർക്കുന്നത് ..
കമ്പനിയുടെ പി ആർ ഒ , സുഡാൻ കാരനായ റഹീം എന്തോ ആവശ്യത്തിന് ഓഫീസിൽ വന്നതാവും .. സാധാരണ വ്യാഴാഴ്ചകളിൽ കാലത്ത് ഒന്ന് മുഖം കാണിച്ചിട്ട് മുങ്ങു പതിവാണ് മൂശേട്ടകൾക്ക് .. എന്നിട്ടാണ് വ്യാഴാഴ്ച ഉച്ചക്കുശേഷവും ജോലി ചെയ്യുന്ന തൻ്റെ നേർക്കുള്ള പരിഹാസം ..
സുധീഷ് രോഷത്തോടെ എഴുന്നേറ്റു, അവനോട് ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..
സുധിയേട്ടാ, സുധിയേട്ടാ..
ആഹാ.. ചിരപരിചിത ശബ്ദം..
ആരാണ് തന്നെ വിളിക്കുന്നത്?
വീടിൻ്റെ പടിഞ്ഞാറുവശത്തെ വരാന്തയിലെ കസേരയിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന സുധീഷ് ഞെട്ടിയുണർന്ന് നോക്കി..
സുധീഷ് സ്ഥലകാല ഭ്രമത്തോടെ ഇരു കൈകൾ കൊണ്ട് കണ്ണുകൾ തിരുമ്മി ചുറ്റും നോക്കി..
കുറച്ചു നേരമെടുത്തു സ്ഥല കാലബോധം വരാൻ..
നോക്കുമ്പോൾ, അതാ തൻ്റെ "വാമഭാഗം" രാധ തോളിൽ കുലുക്കി വിളിക്കുകയാണ്..
എന്നതാ സുധിയേട്ടാ, എത്ര നേരമായി ഞാൻ വിളിക്കുന്നു .. ഞാൻ എവിടെയൊക്കെ തിരക്കി എന്നറിയാമോ?
നേരം എത്രയായെന്നാ വിചാരം?
രാത്രി പതിനൊന്നര കഴിഞ്ഞുട്ടാ..
ഓഹ്.. അതെയോ?
ഞാനൊരു കഥയെഴുതാൻ ഇരുന്നതായിരുന്നെടീ ..
ഇവിടുത്തെ പടിഞ്ഞാൻ കാറ്റിന് എന്തു സുഗന്ധമാണെന്നറിയോ, നീ നട്ടു വളർത്തിയ അരി മുല്ലകളും, ജമന്തിയും, പിച്ചകവും, പനീനീർ ചെടികളും തരുന്ന സുഗന്ധം, അതു കൊണ്ടാവാം, ചെറുതായൊന്നു മയങ്ങിപ്പോയി..
ഉം.. ചെറുതായൊന്നും അല്ലാരുന്നു... സാമാന്യം ഉച്ചത്തിൽ തന്നെ കൂർക്കം വലിച്ചു ഉറങ്ങുവാരുന്നു..
ആറു മാസം മുന്നെ വെറും ഒരു മാസത്തെ അവധിക്ക് വന്ന താൻ കഴിഞ്ഞ അഞ്ചു മാസമായി ജീവിതം ക്വാറൻ്റൈനിലും, ലോക്ക് സൗണിലും ആക്കപ്പെട്ട കൊറോണയോട് തീർത്താൽ തീരാത്ത കലിപ്പോടെ സുധീഷ് അകത്തേക്കു കയറുമ്പോൾ ഭാര്യ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു ..
അതേയ്..വിനയൻ മാഷ് വന്നിരുന്നു കെട്ടോ ..
ഓണപ്പതിപ്പിലേക്കുള്ള കഥ നാളെ തന്നെ കൊടുക്കണം എന്ന് നിങ്ങളോട് പറയാൻ പറഞ്ഞു...
ഭാര്യ പറഞ്ഞത് കേട്ട് ഒന്ന് മൂളിയതിന് ശേഷം അകത്തേക്ക് നടക്കുന്നതിനിടയിൽ ഭാര്യയോട് ചോദിച്ചു..
ശ്രീ കുട്ടൻ ഉറങ്ങിയോടീ ?
ഇല്ലെന്ന് തോന്നുന്നു..
അവൻ പഠിക്കുക തന്നെയാണോടീ
അച്ഛൻ്റെതല്ലേ മകൻ...
എപ്പോ നോക്കിയാലും സദാ വായനയും, പഠിത്തവും തന്നെ..
അവൻ വായിച്ചു പഠിക്കട്ടെടീ..
അവന് ജീവതത്തിൽ ഒരു ലക്ഷ്യമുണ്ട്..
അതവൻ നേടിയെടുക്കും...
ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് സുധീഷിൻ്റെ ഭാര്യ ചോദിച്ചു..
ഈ കൊറോണക്കാലം എന്നു തീരും സുധിയേട്ടാ..
ഒക്കെ ശരിയാവുമെടീ ..
ഗൾഫിൽ കുറഞ്ഞു വരുന്നുണ്ട് പോലും
അടുത്ത മാസത്തോടെ തിരിച്ചു പോക്ക് സാദ്ധ്യമായേക്കും..
ജീവിതം മരീചികയാവുമ്പോൾ പ്രതീക്ഷകൾക്ക് തിളക്കമേറും..
തൻ്റെ തന്നെ കണ്ടുപിടുത്തമാണ്..
പാതിരാത്രിയിൽ വേദാന്തം പറയാതെ ഒന്നു വായോ..
ശരി വാ.. നടക്ക്..
ഭാര്യയുടെ കരം ഗ്രഹിച്ച് അകത്തേക്ക് നടക്കുമ്പോൾ ധാരാളം വളകൾ കുലുങ്ങിയിരുന്ന അവളുടെ കൈത്തണ്ടയിലെ വള കിലുക്കങ്ങൾ കുറഞ്ഞു വരുന്നതിൽ തൻ്റെ ആധി മറച്ചു വച്ചില്ല..
സാരമില്ല സുധിയേട്ടാ..
നമുക്കിനിയും നല്ല കാലം വരുമായിരിക്കും..
ഭാര്യയുടെ വാക്കുകൾ തൻ്റെ ജoരാഗ്നിയെ ശമിപ്പിക്കുമോ?
A Story by :
കൃഷ്ണകുമാർ കൂടാളി..
ഗോകുലം,കീഴല്ലൂർ..
Photo - കടപ്പാട് ഗൂഗിൾ..
- ശുഭം -
@Copy Right Reserved ..