"എത്രയെത്രയോ, അകലെയായാണു നാമിരുവരും;
ഇരു വഴികൾ പിരിയുമിടത്തിലൊരേയുടലി -
ലോടെങ്കിലും, അകലെയാണ് നാം പ്രിയേ,
നമ്മളിരുകരകളിൽ; ഇടയിലിതാ ഒരു കടൽ!
എത്ര, സന്ധ്യകൾ ത്യജിച്ചു നാം;ജീവിതയാത്ര
വഴികളിൽ പകലു ചോർത്തുന്നയൂർജ്ജവും
രാത്രി തൻ ലവണ വേഗവും, നഷ്ടബോധവും,
ജ്വര മാപിനികൾ തളർത്തിയ യൗവനങ്ങളും?
എത്ര മന്ദാരങ്ങൾ വാടിക്കരിഞ്ഞു, നാം വളർ-
ത്തിയരാമങ്ങളിൽ! എത്ര വാസന്ത വാസനാ
സൂനങ്ങൾ കണ്ടില്ലെന്നു നടിച്ചു, വഴി തിരിഞ്ഞു
നടന്നു, തഴഞ്ഞു പിഞ്ഞിയ പാദുകം സാക്ഷീ !!
എത്ര, കണ്ണീര്‍ തടങ്ങള്‍ അണകെട്ടി നിറുത്തി;
സജല നയനങ്ങളാല്‍ കാഴ്ചകള്‍ മറഞ്ഞിട്ടും..?
സീമന്തിനി നിൻ സീമന്തരേഖ തെളിഞ്ഞീടവെ,
അകലെ, ദിവാസ്വപ്നഗേഹ വാസികളായി നാം!
എത്ര രാത്രിയാമങ്ങളില്‍ വഴിവക്കിൽ കാത്തി-
രുന്നിരിക്കണം അകലെ മാനത്തൊരാകാശ യാ -
നം,താഴ്ന്നിറങ്ങുന്നുവോ? നവോഢ നീ സ്വപ്ന -
തല്പങ്ങളില്‍ ശര റാന്തലുമായ് കാത്തിരുന്നുവോ ?
എത്ര മന്വന്തരങ്ങൾ കഴിഞ്ഞിരിക്കുന്നു, കുഴിഞ്ഞ
നേത്രങ്ങൾ കറുത്തു തുടങ്ങിയത്രെ, ശുഷ്കമാം-
കോശങ്ങൾ,ദേഹ ബലം പോരാ, വെളിച്ചമിനിയും
അകലെയേതുമലമുകളിൽ? അതോ കടലിലോ?
എത്രയോ അകലെയാണു നാ,മിരു ധ്രുവങ്ങളിൽ..
നേർത്ത ശബ്ദ ധാരകൾ കൂട്ടിപ്പെറുക്കി,സ്വപ്ന
സൗധം പണിയവെ, പ്രണയ ജപമാല മുത്തുകൾ
കോർത്തു നാം,സായന്തനങ്ങൾ നെയ്തെടുക്കും?
എത്ര വ്യക്തമായ് കേൾക്കാം, കടൽപ്പെരുക്കം;
ദൂര മാപിനികൾ വിളക്കു കാലിൽ തപസ്സിലായ്
ഉയരുന്നുണ്ട്, കടൽ ജലം, അളവുകോൽ കടന്ന -
വിടെ ത്വജിക്കുന്നു സ്വപ്നം! ഇടയിലിതാ കടൽ!!
കൃഷ്ണ കുമാര്‍.കൂടാളി
ദോഹ,ഖത്തര്‍..
(Copy Right Reserved)
