മുറ്റത്ത് ചിതറിക്കിടക്കും കരിയിലകൾ താണ്ടി
മുറ്റി നില്ക്കും മഹാ മൗന ഗേഹവും തേടി
വരവുണ്ടൊരു വട്ടമല്ല, പലവുരുവങ്ങിനെ,
ഈ തീർത്ഥയാത്രയെന്നൊടുങ്ങുമെന്നറിയാതെ !!
കാൽപ്പെരുമാറ്റം കേട്ടുവോ കാലാതീതനാം ഗൗളി നീട്ടിയൊന്നുചിലമ്പിയോ,അകത്തളത്തിലെങ്ങോ
കാലാന്തരത്തിൻ ചോറ്റുപാത്രം വീണുടഞ്ഞുവോ?
കേട്ടുവോ? നേർത്തുനേർത്ത ചിലമ്പിൻ നിസ്വനം?
നേത്രധാരകളൊഴുകിയെത്തുമീ കിണറുറവകൾ
വറ്റിയോ? ദാഹാർദ്രമാം മനസ്സുകൾ വിങ്ങിയോ?
നേർത്ത കാഴ്ചകൾ കൂട്ടി വിളക്കുന്ന സൂത്രപ്പണി
യറിയുവോർ പറയണേ, ഇരുൾ കനക്കും മുമ്പേ!
വേലിപ്പടർപ്പിലാഴത്തിൽ വേരുറച്ചു പോം,മരവേരു കൾതേടിപ്പോകും,അനാഥമാംകണിക്കൊന്നകൾ!
കർണ്ണികാരം പൂത്തതറിഞ്ഞോ അറിയാതെയോ
അകത്തെ ഭിത്തിമേൽ ഛായാ ചിത്രം, ദൈന്യം!
കണ്ണു വേണമൊന്നെത്തി നോക്കുവാ,ണുണരുന്ന
സുപ്രഭാതങ്ങളും, കനിവുണ്ടാകണമെത്രയോ,രാ-
പ്പകലുകൾ താരാട്ടു കേട്ടുറങ്ങിയതല്ലേ,പേറ്റുനോറ്റ
ഭൂമിയിലോർമ്മതൻ മണിക്കിലുക്കം കേൾക്കാം!!
മടങ്ങണമൊരുനാൾ വില്വ പത്രങ്ങൾ ഹവിസ്സേകു
മൊടുവിലെ ഗർഭഗേഹത്തിലന്നേരം തിരിഞ്ഞു,
നോക്കീടവെ പൊടിയുന്നുവോ യിത്തിരി കണ്ണു
നീർ, മഹാമൗനഗേഹമെ, നീയപ്പോഴും സാക്ഷി..!!
കൃഷ്ണ കുമാർ.കൂടാളി
ദോഹ, ഖത്തർ..
(Copy Right Reserved.)
ഫോട്ടോ കടപ്പാട്..ഗൂഗിള്‍.
