Monday, July 31, 2023

നിറം മങ്ങിയ മദ്ധ്യാഹ്നം (കഥ )

നിറം മങ്ങിയ മദ്ധ്യാഹ്‌നം ! (ചെറു കഥ )
------------------------------------------------
ഗോപൻ വയലപ്ര നാട്ടിലെ അറിയപ്പെടുന്ന പുതിയ കാല എഴുത്തുകാരനാണ്.. നവമാധ്യമങ്ങളിൽ ഊറ്റം കൊള്ളുന്നയാൾ..!!
വയലപ്ര യിൽ നിന്നും തെല്ലകലെ പ്രകൃതി രമണീയമായ കുന്നിൽ ചെരിവുള്ള ഗ്രാമത്തിലേക്ക് ചേക്കേറിയിട്ട് ഇരുപത് വർഷം ആകുന്നു.. 

നിറം മങ്ങിയ ജീവിതമദ്ധ്യാഹ്നത്തിൽ നെഞ്ചകത്തിലെ എഴുത്തു രാശിക്കും ചാരനിറമായത് അയാളെ അസ്വസ്ഥനാക്കുന്നുണ്ട്..
എങ്കിലും. തന്നോട് കൂറുള്ള ഇത്തിരി പേരെങ്കലും ഉണ്ടെന്നതും, അവരാൽ നല്കപ്പെട്ട സ്നേഹ ഫലകങ്ങൾ ഹൃദയത്തിലെ ചില്ലൂ കൂട്ടിൽ ഭദ്രമായുണ്ടെന്നത് തന്നെ ഒരാശ്വാസം!

ഏതാണ്ട് ഇരുപത്തഞ്ച് വർഷത്തോളം നീണ്ട പ്രാവാസ ജീവിത കാലഘട്ടത്തിലായിരുന്നു ഗോപന്റെ രചനകളെറെയും എന്ന് നിരീക്ഷിച്ചത് വാട്സാപ്പിലും, ഇൻസ്റ്റഗ്രാമിലും കുത്തിക്കുറിക്കുകയും,. തലകുത്തിമറയുകയും ടിക് ടോക് പോലുള്ള പല വിധ കോപ്രായ വീഡിയോകളും അവതരിപ്പിക്കാറുള്ള ഗോപന്റെ അനന്തിരവൾ അവന്തികയാണ്..

 പ്രതീക്ഷയെന്ന മരുപച്ച തേടി, തിളച്ചുമറിയുന്ന ഊഷര ഭൂമികയിലെ ജീവിതമെന്ന പ്രഹേളികയിൽ പതറാതെ പിടിച്ചു നിന്ന് തീയിൽ നിന്നുയർന്ന് വന്ന ഗോപൻ യഥാർത്ഥത്തിൽ തനിക്ക് വേണ്ടി ജീവിക്കാൻ മറന്ന കഥാപാത്രമാണെന്ന് അയാളോട് പറഞ്ഞത് തന്റെ ഉറ്റ ചങ്ങാതിയും പുരോഗമന സാഹിത്യ നിരീക്ഷനുമായ രഞ്ചിത്ത് ശേഖറുമായിരുന്നു....

 രഞ്ചിത്തിന്റെ വാക്കുകളിൽ നിന്ന് മോചിതനാവാതെ ഗോപന്റെ മനസ്സ് ഭൂതകാലത്തിലേക്ക് പിന്നാക്കം പോയി..

1960 കളുടെ തുടക്കത്തിൽ അനുഭവപ്പെട്ട ഒരു ക്ഷാമകാലത്തിലാണ് താൻ കടന്നു വന്നത് എന്ന് അമ്മ പറയാറുണ്ടായിരുന്നു എന്ന് ഗോപൻ ഓർത്തു , വലിയൊരു കൂട്ടു കുടുംബത്തിന്റെ ആശ്രയമായിരുന്നു സാധു ജന പ്രിയനായ തന്റെ അച്ഛൻ  കാഞ്ഞിരക്കണ്ടി കുഞ്ഞിരാമൻ മാഷ്.. നീണ്ട് മെലിഞ്ഞ് ഖദർ ജുബ്ബയണിഞ്ഞ ശുഭ്ര വസ്ത്രധാരിയായ മാഷിന്റെ നിശ്ചയ ദാർഡ്യവും, കറുത്ത ഫ്രെയിം കണ്ണടയിലൂടെ തെളിയുന്ന ശുഭാപ്തി വിശ്വാസവും പലരുടെയും ജീവിതത്തിന് തിളക്കമേറിയെങ്കിലും തങ്ങൾ അമ്മ മക്കളുടെ കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിച്ചിരുന്നെങ്കിൽ താനിപ്പോൾ ഏതെങ്കിലും സ്കൂളിലോ ബാങ്കിലോ കയറിപ്പറ്റുമായിരുന്നു... തന്റെ ജീവിതമാകുന്ന വഞ്ചി ഇപ്പോഴും തിരുന്നക്കര തന്നെ എന്ന് പതം പറയുമ്പോഴും, ഇതിനൊക്കെ ഉത്തരവാദി താൻ തന്നെയല്ലേ എന്ന് മനസ്സിന്റെ പാതി ചോദിക്കുന്നതും ഗോപൻ കേട്ടില്ലെന്ന് നടിച്ചു..

അറേബ്യൻ മണലാരണ്യങ്ങളിലെ തന്റെ ആദ്യ കാല പ്രവാസ ജീവിത കഥ, ഒരു കടലാസിലേക്ക് പകർത്തുകയായിരുന്നെങ്കിൽ, ബന്യാമിന്റെ ആടുജീവിതത്തിലെ നജീബിന്റെ ഏതാണ്ട് തുല്യ അവസ്ഥയെ കുറിച്ചും എഴുതേണ്ടി വരുമായിരുന്നു...
   ഭൂതകാലത്തിലേക്ക് നീട്ടി വെച്ച മങ്ങിയ വെളിച്ചത്തിൽ ഓർമ്മചിത്രങ്ങൾ  പലപ്പോളും ചിതറി പോകുന്നു... അല്ലെങ്കിലും താൻ പോരിമക്കാരുടെ കുടിലതകളും , കുശാഗ്രതയും കാരണം അതാതു വർത്തമാന കാല കാൻവാസുകളിൽ നിന്നു തുടച്ചു മാറ്റപ്പെട്ട വെറും വരയും കുറിയുമല്ലേ താൻ! തനിക്ക് വേണ്ടി ജീവിക്കാൻ മറന്നു പോയ ഹതാശയൻ!
സമ്പന്നതു വേണ്ടി കിടമത്സരത്തിന് പോകാത്തതിനാലും, ആർഭാടത്തിന് പ്രാധാന്യം കൽപ്പിക്കാത്തതിനാലും കിട്ടിയതു കൊണ്ട് തൃപ്തിപ്പെട്ടു പോന്നു.... ഇനിയും അങ്ങിനെ മതി..തന്റെ ജീവിതം ചിന്നഭിന്നമാക്കിയ കാലക്കേടിനോട് പരിഭവുമില്ല...

പക്ഷെ ഒന്നു മാത്രം..!!
ഇന്നലെകളിൽ വിശ്വസിച്ചു പോന്ന മുഖ്യ വിചാരധാരകളിൽ നിന്ന് വ്യക്തമായ കാരണങ്ങൾ കൊണ്ട് വ്യതിചലിച്ച തന്നെ അവർ കൊഞ്ഞനം കുത്തിക്കോട്ടെ.. പക്ഷെ തന്നിലെ എഴുത്തുകാരനെ അവർ കണ്ടില്ലെന്ന് നടിച്ചത് അസഹിഷ്ണത കൊണ്ടെല്ലെങ്കിൽ മറ്റെന്താണ്? ജന്മനാട്ടിലെ ഓരോ പുൽകൊടികളും തന്നെ തിരിച്ചറിഞ്ഞ നിറ യൗവ്വന ഓജസ്സ്, ഈ മദ്ധ്യാഹ്നത്തിൽ ഇല്ലെങ്കിലും മഞ്ഞ ക്കണ്ണട ധാരികളായ ചില പോക്കു വെയിൽ നടത്തക്കാർ തിരിച്ചറിഞ്ഞില്ലെങ്കിൽ...
പോട്ടടാ ഗോപാ പുല്ല്...!! എന്നാണു പറയാനുള്ളത്..

അല്ലെങ്കിലും. സ്വന്തബന്ധങ്ങളുടെ ചങ്ങലക്കണ്ണികൾ അറ്റുപോയ ഇക്കാലത്ത് ഇന്നലകളിലേക്ക് തിരിഞ്ഞു നോക്കരുത്...
വർണ്ണ , വംശവെറിയുടെ കെട്ട കാലത്ത് തന്റെ എഴുത്താണിക്ക് മൂർച്ച കൂട്ടണം ഗോപാ..
 ഗോപനോട് തന്റെ ഉള്ളിലെ ഗോപൻ ഉപദേശിച്ചു.....
!!
-ശുഭം -
- - - - - -
രചന - കൃഷ്ണ കുമാർ കൂടാളി
ഗോകുലം, കീഴല്ലൂർ
@Copy Right Reserved....
ചിത്രം - കടപ്പാട് - ഗൂഗിൾ..